കുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
കൊച്ചി: പറവൂർ പെരുവാരത്ത് യുവതി വീട്ടിൽ പൊള്ളലേറ്റു മരിച്ചതിന് പിന്നാലെ കാണാതായ സഹോദരി ജിത്തു (20) പൊലീസിന്റെ പിടിയിലായി. കാക്കനാട് കളക്ടറേറ്റിനു സമീപത്തെ തെരുവോരം പുനരധിവാസ കേന്ദ്രത്തിലാണ് ജിത്തുവിനെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി എറണാകുളം മേനക ജംഗ്ഷനിൽ അലഞ്ഞു നടന്നിരുന്ന ജിത്തുവിനെ എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും സംഘവുമാണ് ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് തെരുവോരം മുരുകൻ നടത്തുന്ന കേന്ദ്രത്തിൽ എത്തിച്ചത്.
വൈകിട്ട് അഞ്ചരയോടെ വടക്കേക്കര പൊലീസ് എത്തി മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവിനെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് ചോദ്യം ചെയ്തതിന് ശേഷം രാത്രി ഒമ്പത് മണിക്ക് പറവൂർ സ്റ്റേഷനിലെത്തിച്ചു.
വാക്കുതർക്കത്തിനിടെ സഹോദരി വിസ്മയ (22)യെ കുത്തിവീഴ്ത്തി മണ്ണെണ്ണയൊഴിച്ച് കത്തിച്ചതായി ജിത്തു പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
കറുത്ത പർദ്ദയും മാസ്കും ധരിച്ച യുവതിയെ പെട്ടെന്ന് തിരിച്ചറിയാനായില്ലെന്ന് തെരുവോരം മുരുകൻ പറഞ്ഞു. സുബൈദയെന്നാണ് പേരു പറഞ്ഞത്. കൈയിലെ മുറിവിൽ നിന്ന് ദേഹത്തും വസ്ത്രത്തിലും രക്തം പടർന്ന നിലയിലായിരുന്നു. എറണാകുളം സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയതിന്റെ രേഖകളും ബാഗിലുണ്ടായിരുന്നു. കാമുകനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടതായും മുരുകൻ പറഞ്ഞു.
പൊലീസുകാർക്കും ആശുപത്രിയിലും തെരുവോരത്തിലും വ്യാജ വിലാസമാണ് ജിത്തു നൽകിയത്. ലക്ഷദ്വീപിലാണ് വീടെന്നാണ് വനിതാ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ ലക്ഷദ്വീപ് പൊലീസ് സംഘം കാക്കനാട് എത്തി വിവരങ്ങൾ തേടിയിരുന്നു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെയും ജിജിയുടെയും രണ്ടാമത്തെ മകളാണ് ജിത്തു. മൂത്തമകൾ വിസ്മയയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് പറവൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന വഴിയിലൂടെ ജിത്തു പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. അന്ന് വൈകിട്ട് 6.30ന് എടവനക്കാട് ടവർ ലൊക്കേഷനിലാണ് ഇവരുടെ മൊബൈൽ ഫോൺ അവസാനമായി പ്രവർത്തിച്ചത്. ജിത്തുവിനെ മുമ്പ് പലവട്ടം കാണാതായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കാണാതായപ്പോൾ എളമക്കരയിൽ നിന്നാണ് കണ്ടെത്തിയത്. വീട്ടുകാരോടൊപ്പം പോകാൻ ഇഷ്ടമില്ലെന്നു പറഞ്ഞതിനാൽ കോടതി ഹോം ഷെൽട്ടറിലാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ കാണാതായപ്പോൾ തൃശൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇംഗ്ളീഷ്, ഹിന്ദി, തമിഴ് ഭാഷകൾ അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |