ചാവക്കാട്: പുന്നയൂർ കുട്ടാടം പാടത്ത് മാലിന്യം നിക്ഷേപിച്ചവരെ കൊണ്ട് തന്നെ അവ തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ. മാലിന്യ നിക്ഷേപകർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മൂന്ന് ദിവസം മുമ്പാണ് എടക്കരയിൽ പഞ്ചായത്തിന് പുറകിൽ നീലങ്കടവ് റോഡിൽ കൂട്ടാടൻ പാടത്തേക്ക് വലിച്ചെറിയപ്പെട്ട രീതിയിൽ മാലിന്യം കണ്ടെത്തിയത്. 13 വലിയ പ്ലാസ്റ്റിക് ചാക്കുകളിലായാണ് മാലിന്യങ്ങൾ തള്ളിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് മാലിന്യത്തിലെ കവറുകൾ തുറന്ന് പരിശോധിച്ചപ്പോൾ ഗുരുവായൂരിലെ കൃഷ്ണ വിലാസം റീജൻസിയിലെതാണെന്ന് കണ്ടെത്തി. ഇതൊടെ ഈ സ്ഥാപനത്തോട് മാലിന്യം എടുത്ത് മാറ്റാൻ പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമ്മേരി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം രാത്രിയിൽ ആരോപണ വിധേയരായ ലോഡ്ജ് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യം നീക്കി. എന്നാൽ ഇവ പൂർണമായും മാറ്റിയിട്ടില്ല. അവശേഷിക്കുന്ന മാലിന്യങ്ങൾ എടുത്ത് മാറ്റിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രടറി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വടക്കേകാട് പൊലിസിനെയും രേഖാമൂലം പഞ്ചായത്ത് വിവരം അറിയിച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിന് വിവിധ സ്ഥാപനങ്ങൾ പുറം ഏജൻസികളെ ഏൽപ്പിക്കുകയും അവർ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നതും സ്ഥിരമായി മാറിയ സാഹചര്യത്തിൽ ജനകീയ പങ്കാളിത്തതോടെ നടപടികൾ സ്വീകരിക്കും.
ടി.വി. സുരേന്ദ്രൻ
പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |