തിരുവനന്തപുരം: ജില്ലാ ഇലക്ട്രിക്കൽസ് ആന്റ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് കോഓപ്പറേറ്റിവ് സൊസൈറ്റി എന്ന പേരിൽ സഹകരണ സംഘം രൂപീകരിച്ച് ജീവനക്കാരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൈതമുക്ക് ഇരവിപേരൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ലേഖ. പി. നായർ (40), കൃഷ്‌ണകുമാർ (45) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്‌റ്റു ചെയ്തത്.
തകരപറമ്പ് കേന്ദ്രീകരിച്ച് 2013ൽ തിരുവനന്തപുരം ജില്ലാ ഇലക്ട്രിക്കൽസ് ആന്റ് ഇലക്ട്രോണിക്സ് ടെക്‌നീഷ്യൻസ് കോ ഓപ്പറേറ്റിവ് സൊസൈറ്റി എന്ന പേരിൽ പ്രതികൾ സഹകരണ സംഘം രജിസ്റ്റർ ചെയ്യുകയും അനധികൃതമായി ജീവനക്കാരിൽ നിന്ന് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. ഉയർന്ന പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു നിരവധി പേരിൽ നിന്ന് മൂന്ന് കോടിയോളം രൂപ സ്ഥിരനിക്ഷേപവും ഒരു കോടിയോളം എസ്. ബി. അക്കൗണ്ടുകൾ വഴിയും സമാഹരിച്ചു. തുടർന്ന് ബാങ്കിൽ നിക്ഷേപിക്കാതെ സ്വന്തം പേരിൽ ലോൺ ആയും, ചിട്ടികളായും ഒരു കോടിയിൽപരം രൂപ വകമാറ്റി. പ്രതികളുടെ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും ജാമ്യവ്യവസ്ഥകൾ പാലിക്കാതെ ഒന്നരക്കോടി നിയമവിരുദ്ധ ലോണായും നൽകിയാണ് പ്രതികൾ ഇടപാടുകാരെ വഞ്ചിച്ചത്. നിക്ഷേപിച്ച തുക 35 ലക്ഷത്തോളം രൂപ കാലാവധി പൂർത്തിയായിട്ടും തിരിച്ചു നൽകാത്തതിനെ തുടർന്ന് തമലം സ്വദേശിയായ സനോജ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ പ്രതികൾ ഒളിവിൽ പോയി. അന്വേഷണത്തിനിടെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് എസ്. എച്ച്.ഓ രാകേഷ്. ജെ യുടെ നേത്യത്വത്തിൽ എസ്. ഐ സജു ഏബ്രഹാം,
സി. പി. ഒ മാരായ പ്രഫൽ, സുധീർ, സാബു, ബിനു, വിനോദ് എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ട് വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച പ്രതികളെ വാഹനം തടഞ്ഞാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |