കൊച്ചി: കമ്പ്യൂട്ടർ ഗെയിമും മൊബൈൽ ഫോണും വേണ്ട, പുസ്തകവായനയോടാണ് പെരുത്ത കമ്പം. 4.41 മിനിറ്റുകൊണ്ട് ബഹിരാകാശ സംബന്ധമായ 124 ചോദ്യങ്ങൾക്ക് മണിമണിപോലെ ഉത്തരം നല്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയ അദ്വൈത് അരുൺ എന്ന 5 വയസുകാരന്റെ കാര്യമാണിത്.
എറണാകുളം തേവര സ്വദേശിയും ദുബായ് വിമാനത്താവളത്തിൽ എൻജിനീയറുമായ അരുണിന്റെയും അവിടെതന്നെ കോളേജ് അദ്ധ്യാപികയായ ഡോ. ദേവശ്രീയുടേയും മകനാണ് ദുബായ് ഇന്ത്യൻ സ്കൂളിൽ എൽ.കെ.ജി. വിദ്യാർത്ഥിയായ അദ്വൈത്. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ശീലിച്ചപ്പോൾ മുതൽ ശൂന്യാകാശവും സൗരയൂഥവുമൊക്കെ അദ്വൈതിന്റെ മനസ് കീഴടക്കി. മകന്റെ അഭിരുചി തിരിച്ചറിഞ്ഞ മാതാപിതാക്കൾ വാനനിരീക്ഷണ സംബന്ധിയായ ചിത്രകഥകളും പുസ്തകങ്ങളും വാങ്ങി നൽകിയതോടെ അദ്വൈതിന്റെ ശൂന്യാകാശ ഗവേഷണത്തിന് ആക്കം കൂടി. നാനോ ടെക്നോളജിയിൽ ഡോക്ടറേറ്റുള്ള മാതാവ് ദേവശ്രീയും എൻജിനീയറിംഗ് ബിരുദധാരിയായ പിതാവും കുട്ടിയുടെ എല്ലാ സംശയങ്ങൾക്കും കൃത്യമായ ഉത്തരം നല്കി പ്രോത്സാഹിപ്പിക്കുകകൂടി ചെയ്തതോടെ അദ്വൈത് കൂടുതൽ മിടുക്കനായി. കഴിഞ്ഞ ഓണത്തിന് നാട്ടിൽ വന്നപ്പോഴാണ് കുഞ്ഞിന്റെ കഴിവ് ഇന്ത്യബുക്ക് ഒഫ് റൊക്കാഡ്സുമായി പങ്കുവച്ചത്. അപേക്ഷസ്വീകരിച്ച അധികൃതർ തുമ്പ, ചെന്നൈ സ്പേസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ പ്രശ്നോത്തരിയിൽ അദ്വൈത് കഴിവ് തെളിയിച്ചു. റെക്കാഡ് കരസ്ഥമാക്കുമ്പോൾ അദ്വൈതിന്റെ പ്രായം 4 വയസും 8 മാസവും 5 ദിവസവുമായിരുന്നു.
എറണാകുളം തേവര കോന്തുരുത്തി പത്മശ്രീയിൽ ഉണ്ണികൃഷ്ണ കാരണവരുടെയും ( റിട്ട.മാനേജർ കൊച്ചിൻ ഷിപ്പ് യാർഡ്), റിട്ട. അദ്ധ്യാപിക പത്മകുമാരിയുടേയും പേരക്കുട്ടിയാണ് അദ്വൈത്. ഇന്ന് കടവന്ത്ര എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ അദ്വൈതിനെ അനുമോദിക്കും. ദുബായിലുള്ള അദ്വൈതിനുവേണ്ടി മുത്തച്ഛനാണ് ഉപഹാരം ഏറ്റുവാങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |