പരപ്പനങ്ങാടി : സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിട്ടും ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണം എങ്ങുമെത്തിയില്ല. ഒരു വർഷം മുമ്പാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഭൂമി അക്വയർ ചെയ്ത് കെട്ടിങ്ങൾ ഒഴിപ്പിക്കുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്ത ശേഷവും പ്രവൃത്തി തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് മേൽപ്പാലത്തിന് തറക്കല്ലിട്ടത് . 23 കോടിയോളം രൂപ ചെലവഴിച്ചു രണ്ടു വർഷത്തിനുള്ളിൽ തന്നെ മേൽപ്പാലം നിർമ്മാ.ണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. പക്ഷേ, ഒന്നും നടന്നില്ല. ഭാരവണ്ടികൾ താങ്ങാവുന്ന പരിശോധന മാത്രമാണ് ഇതിനോടകം പൂർത്തിയായിട്ടുള്ളത് . കെ റയിൽ വരുന്നതോടെ ഡിസൈനിംഗിൽ മാറ്റം വരുത്തണമെന്ന കെ- റയിലിന്റെ നിർദ്ദേശമാണ് നിർമ്മാണം വൈകാൻ കാരണമായി കണക്കാക്കുന്നത് .എന്നാൽ കെ-റയിലിനു വേണ്ടി മാറ്റം വരുത്തിയ ഡിസൈൻ റെയിൽവേക്കു അയച്ചു കൊടുത്തിട്ടുണ്ടെന്നും റെയിൽവേ അംഗീകാരം കിട്ടിയാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും കേരള ബ്രിഡ്ജസ് ആൻഡ് റോഡ്സ് കോർപറേഷൻ അധികൃതർ പറഞ്ഞു . ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ചമ്രവട്ടം കോഴിക്കോട് പാതയായ ഈ മേഖലയിലൂടെ നിത്യവും കടന്നുപോകുന്നത് . ഇരട്ടപ്പാത ലൈൻ ആയതിനാൽ രണ്ടോ മൂന്നോ ട്രെയിനുകൾ കടന്നുപോയാലേ റെയിൽവേ ഗേറ്റ് തുറക്കാനാവൂ. ഇതുകാരണം പരപ്പനങ്ങാടി - കടലുണ്ടി ,ചേളാരി റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യും. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസുകാരിില്ലാത്ത സമയങ്ങളിൽ ബസ് ജീവനക്കാരും നാട്ടുകാരുമാണ് നിയന്ത്രണം ഏറ്റെടുക്കാറ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |