കൊച്ചി: ഭൗമസൂചിക പദവിയുള്ള വാഴക്കുളം പൈനാപ്പിൾ ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിട്ടി (എ.പി.ഇ.ഡി.എ)യുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫെയർ ട്രേഡ്‌ലിങ്ക്‌സും ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ (പ്രൈവറ്റ്) ലിമിറ്റഡുമാണ് പൈനാപ്പിൾ കയറ്റി അയക്കുന്നത്. ഇന്ത്യയിൽ നിന്ന് മദ്ധ്യകിഴക്കൻ രാജ്യങ്ങളിലേക്കും മറ്റിടങ്ങളിലേക്കും ഭൗമസൂചിക പദവിയുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിനായി പുതുതായി രജിസ്റ്റർ ചെയ്ത കയറ്റുമതി സ്ഥാപനമാണ് ഫെയർ ട്രേഡ്‌ലിങ്ക്‌സ്. ഇതേ രജിസ്ട്രേഷനുള്ള ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കയറ്റുമതി സ്ഥാപനമാണ് ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ ലിമിറ്റഡ്.
ദുബായിലെ ഇന്ത്യക്കാർ സ്ഥാപിച്ച ഇറക്കുമതി സ്ഥാപനമായ കൗശൽ ഫുഡ്സ്റ്റഫ് ട്രേഡിംഗ് എൽ.എൽ.സിയുമായി സഹകരിച്ചാണ് വ്യാപാരം. ഈ കമ്പനി ഇന്ത്യൻ പഴങ്ങൾ, പച്ചക്കറികൾ, മൈദ, ശർക്കര, സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര എന്നിവയും ഇറക്കുമതി ചെയ്യുന്നുണ്ട്.
വാഴക്കുളം പൈനാപ്പിളിന് ഭൗമസൂചിക പദവി
കേരളത്തിലെ വാഴക്കുളം പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന പൈനാപ്പിളിന്റെ തനതായ മണവും സ്വാദും പരിഗണിച്ചാണ് 2009 ൽ ഭൗമസൂചിക പദവി ലഭിച്ചത്. കാർഷിക ഉത്പന്നങ്ങൾക്ക് ഭൗമസൂചിക (ജി.ഐ) പദവി ലഭിക്കുന്നത് അന്താരാഷ്ട്ര വിപണിയിൽ ഉപഭോക്താക്കൾക്കിടയിൽ ഉത്പന്നത്തിന്റെ അന്തസും വിശ്വാസ്യതയും വർദ്ധിപ്പിക്കും. ഒരു വിപണനോപാധിയെന്ന നിലയിൽ കയറ്റുമതി ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാൻ ജി.ഐ സഹായിക്കുന്നു.
കഴിഞ്ഞ വർഷം 2.68 ദശലക്ഷം ഡോളർ
2020- 21ൽ 2.68 ദശലക്ഷം യു.എസ് ഡോളറിന്റെ പുതിയതും ഉണങ്ങിയതുമായ പൈനാപ്പിൾ ഇന്ത്യ കയറ്റുമതി ചെയ്തു. ഇതിൽ 44 ശതമാനവും കേരളത്തിൽ നിന്നാണ്. യു.എ.ഇ, ഖത്തർ, മാലിദ്വീപ്, നേപ്പാൾ, ഫ്രാൻസ് തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ.
കർഷകർക്ക് നേട്ടം
ഭൗമസൂചിക പദവിയോടെ വാഴക്കുളം പൈനാപ്പിളിന് ആഗോള വിപണി തുറന്നുകിട്ടുന്നത് കർഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസവാർത്തയാണ്. എന്നാൽ നിലവിലെ കയറ്റുമതി നാമമാത്രമാണെന്ന പരിമിതിയുണ്ട്. ശരാശരി 1000- 1200 ടൺ ആണ് വാഴക്കുളത്തെ പ്രതിദിന ഉത്പാദനം. ഇതിന്റെ 20 ശതമാനമെങ്കിലും കയറ്റി അയക്കാൻ കഴിഞ്ഞെങ്കിൽ മാത്രമെ കർഷകർക്ക് പ്രയോജനമുണ്ടാകു. ഇപ്പോൾ പഴുത്ത പൈനാപ്പിളിന് 28 രൂപയും പച്ചയ്ക്ക് 21 രൂപയുമാണ് കർഷർക്ക് കിട്ടുന്നത്.
പഴുത്ത പൈനാപ്പിളിന് ഡിമാൻഡ് കുറവാണ്. നിലവിലെ സാഹചര്യത്തിൽ പച്ച പൈനാപ്പിളിന് 24 രൂപയെങ്കിലും വില ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂ
ജെയിംസ് ജോർജ്ജ്
പ്രസിഡന്റ്,
പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |