കല്ലമ്പലം: 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാവായിക്കുളം കുടവൂർ സ്വദേശികളായ 3 യുവാക്കളെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുടവൂർ ഞാറായിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന രാഹുൽ (21), കുടവൂർ ലക്ഷം വീട് കോളനിയിൽ നിഷാദ് (25), കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ ഷെമി എന്ന് വിളിക്കുന്ന സെമിൻ (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് രാഹുൽ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും വിവരമറിഞ്ഞ അയൽവാസിയായ നിഷാദ് കൂട്ടുകാരനായ സെമിൻ എന്നിവർ സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഇവരും പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീടിനടുത്തുള്ള വിജനമായ സ്ഥലത്തു വച്ചും ഷെമിയുടെ വീട്ടിൽ കൊണ്ടുപോയും പീഡിപ്പിച്ചു. പെൺകുട്ടി നാല് മാസം ഗർഭിണിയാണ്. കുട്ടി സ്കൂളിൽ അടിക്കടി ചെല്ലാത്തതും സ്വഭാവത്തിൽ വന്ന മാറ്റങ്ങളും വീക്ഷിച്ച അദ്ധ്യാപകർ കുട്ടിയുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെടുകയും തുടർന്ന് നടത്തിയ കൗൺസലിംഗിലും അന്വേഷണത്തിലുമാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ വർക്കല ഡി.വൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസ്, സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒ ഹരി മോൻ, സി.പി.ഒ വിനോദ്, പ്രഭാത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |