നെടുമങ്ങാട്: അരുവിക്കരയ്‌ക്ക് സമീപം മുള്ളിലവിന്മൂട് അറുമാൻകോട്ടുകോണത്ത് വീട് വാടകയ്ക്കെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാലുമാസത്തോളമായി താമസിച്ചുവന്ന കൊല്ലം സ്വദേശിയായ യുവാവിനെയും ഇയാളുടെ ബന്ധുവിനെയും പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് പോക്സോ കേസിൽ അറസ്റ്റുചെയ്‌തു.
കൊല്ലം പള്ളിമുക്ക് മണക്കാട് ഇലവന്റെ അകം മാളികയിൽ എസ്. അമീർ (25), ഇയാളുടെ ബന്ധു കൊല്ലം അയത്തിൽ വടക്കേവിള ഫാത്തിമ മൻസിലിൽ എം. സെയ്‌ദലി (22), കൊല്ലം സ്വദേശിയായ പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് അരുവിക്കര പൊലീസ് പിടികൂടിയത്. പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അമീറും പെൺകുട്ടിയും
ദമ്പതികളെപ്പോലെ കഴിയുകയായിരുന്നെന്നും അമീർ കൊല്ലത്ത് പിടിച്ചുപറിക്കേസിലും കഞ്ചാവ് കേസിലും സെയ്‌ദലി പിടിച്ചുപറിക്കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വീട് വാടകയ്ക്കെടുത്ത് താമസിച്ച് പെൺവാണിഭവും കഞ്ചാവ് വില്പനയും നടത്തുന്നെന്ന് റൂറൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്. നർക്കോട്ടിക്‌സ് സെൽ ഡിവൈ.എസ്.പി രാസിത്ത്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, അരുവിക്കര സി.ഐ ഷിബുകുമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
ഫോട്ടോ: പിടിയിലായ അമീർ, സെയ്ദലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |