പ്രമാടം : പ്രഖ്യാപനങ്ങളെല്ലാം യാഥാർത്ഥ്യമാക്കുമെന്ന് അവകാശപ്പെടുന്ന സർക്കാരിന് മുന്നിൽ മലയോരത്തെ കായികതാരങ്ങൾക്ക് ഒരു ചോദ്യമുണ്ട്...? വരുമോ പ്രമാടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം. കിഴക്കൻ മലയോരമേഖല കേന്ദ്രീകരിച്ച് അത്യാധുനിക സ്റ്റേഡിയം വേണമെന്നത് കായികതാരങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. സ്കൂൾ, കോളേജ് തലങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർക്ക് പരിശീലനം നടത്താൻ സൗകര്യങ്ങളില്ല. ഇവർ കിലോമീറ്ററുകൾ താണ്ടി പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിൽ പരിശീലനങ്ങൾക്ക് പോകേണ്ട ഗതികേടിലാണ്. ഇതിന് പരിഹാരമായാണ് പ്രമാടം കേന്ദ്രീകരിച്ച് അത്യാധുനിക രീതിയിൽ ഔട്ട്ഡോർ സ്റ്റേഡിയം നിർമ്മിക്കാൻ നടപടി സ്വീകരിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് കോന്നിയുടെ കായിക താരങ്ങൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തതെങ്കിലും തുടർ നടപടികൾ അനിശ്ചിതത്വത്തിലായി.
90 കോടിയുടെ പദ്ധതി
അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 90 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. സിന്തറ്റിക്ക് ട്രാക്കോടു കൂടിയ സ്റ്റേഡിയമാണ് പദ്ധതിയിട്ടത്. ക്രിക്കറ്റ്, ഫുട്‌ബാൾ പരിശീലന കേന്ദ്രങ്ങളും കുട്ടികൾക്കും യുവാക്കൾക്കും മികച്ചപരിശീലനം നൽകുന്ന കേന്ദ്രങ്ങളും ഇവിടെ വിഭാവനം ചെയ്തിരുന്നു.
10 കോടി അനുവദിച്ചു
കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പത്ത് കോടി രൂപ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് വകയിരുത്തി. പദ്ധതി തുടങ്ങുന്ന മുറയ്ക്ക് ബാക്കി തുകയും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം . എന്നാൽ ആദ്യഘട്ടതുക അനുവദിച്ച് ഒരു വർഷമാകാറായിട്ടും ഒന്നും നടന്നില്ല. കോന്നി താലൂക്കിലെ 11 പഞ്ചായത്തുകൾക്കും പ്രയോജനകരമാകുന്ന പദ്ധതിയാണ് മുടങ്ങിയത്.
ഇൻഡോർ സ്റ്റേഡിയത്തിന് സമീപം
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്താണ് പുതിയ ഔട്ട് ഡോർ സ്റ്റേഡിയം വരേണ്ടത്. ഇതിനായുള്ള സ്ഥലം നേരത്തെ ഏറ്റെടുത്തിട്ടുമുണ്ട്. നിരവധി ദേശീയ വോളിബാൾ മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്. വോളിബാൾ താരങ്ങൾക്ക് പരിശീലനം നൽകുന്ന സായിയുടെ സബ് സെന്ററും ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രമാടത്ത് അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പദ്ധതി നടത്തിപ്പിന് കേരളത്തിന് പുറത്ത് നിന്ന് ഉൾപ്പടെയുള്ള കായിക വിദഗ്ദ്ധർ എത്തേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധിയാണ് കാലതാമസം സൃഷ്ടിക്കുന്നത്. മെട്രോ നഗരങ്ങളിൽ ലഭ്യമാകുന്ന കായികസൗകര്യങ്ങൾ ഗ്രാമീണ മേഖലയിലും ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നടപടികൾ വേഗത്തിലാക്കും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |