മലപ്പുറം: സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ മന്ത്രിമാർ ജനങ്ങളിലേക്ക്. പാത കടന്നു പോകുന്ന ജില്ലകളിൽ സംസ്ഥാന സർക്കാരും കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങളിലൊന്ന് ഇന്ന് രാവിലെ 10.30ന് മലപ്പുറം വുഡ്‌ബൈൻ ഫോളിയാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട സദസ് മുമ്പാകെ നടക്കും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, വി.അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും. യോഗത്തിൽ അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മന്ത്രിമാർ മറുപടി പറയും.
ജില്ലയിൽ തിരൂരിലാണ് സിൽവർ ലൈൻ പാതയിൽ ഏക സ്റ്റോപ്പ്. നിലവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.82 കിലോമീറ്റർ മാത്രം ദൂരത്തിലാണ് സിൽവർ ലൈൻ സ്റ്റേഷൻ. സിൽവർ ലൈൻ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി കടന്നുപോകും. 54 കിലോമീറ്ററാണ് ജില്ലയിൽ പാതയുടെ ദൂരം. ആധുനിക സജ്ജീകരങ്ങളോടെയാകും സ്റ്റേഷൻ സമുച്ചയം. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യവുമൊരുക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയുമുണ്ടാകും. വൈദ്യുത വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും സ്റ്റേഷൻ സമുച്ചയത്തിലുണ്ടാകും.
സിൽവർ ലൈൻ പാതയിലൂടെ തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് മണിക്കൂർ 21 മിനിറ്റിനുള്ളിൽ എത്താനാകും. കാസർകോട്ടേക്ക് ഒരുമണിക്കൂർ 33 മിനിറ്റാണ് യാത്രാസമയം. കൊച്ചി വിമാനത്താവളത്തിലേക്ക് എത്താൻ 56 മിനിറ്റും കോഴിക്കോട്ടേയ്ക്ക് 19 മിനിറ്റും മതി. 25 മിനിറ്റിനുള്ളിൽ തൃശൂരിലേക്കും എത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |