കടയ്ക്കൽ: ബാങ്കിൽ നിന്നു മടങ്ങുകയായിരുന്ന വീട്ടമ്മയുടെ പക്കൽ നിന്ന് രണ്ടുലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും ബൈക്കിലെത്തി തട്ടിയെടുത്ത സംഘം പിടിയിൽ. ആറ്റിങ്ങൽ മുദാക്കൽ കല്ലുംമൂട് ബിനുവിലാസത്തിൽ വിഷ്ണു (26), ആലങ്കോട് മണ്ണൂർഭാഗം കാട്ടിൽവീട്ടിൽ സുജി (35) എന്നിവരാണ് പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ ഇവരെ കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുക്കുന്നം ഇടപ്പണ സ്വദേശി റഹീമത്തിൽ നിന്നാണ് സംഘം പണവും ഫോണും തട്ടിയെടുത്തത്. കഴിഞ്ഞ നവംബർ രണ്ടിന് ഉച്ചയ്ക്ക് മുക്കുന്നത്തിന് സമീപമായിരുന്നു സംഭവം. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത പണവുമായി സ്വകാര്യ ബസിൽ മുക്കുന്നത്ത് ഇറങ്ങി തൊളിക്കുഴി റോഡുവഴി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് പിന്നാലെ ബൈക്കിലെത്തിയ സംഘം കവർച്ച നടത്തിയത്. തുടർന്ന് മിന്നൽവേഗത്തിൽ തൊളിക്കുഴി -കല്ലറ ഭാഗത്തേക്ക് കടന്നു. കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറകൾ പരിശോധിച്പ്പോഴാണ് സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. പക്ഷേ, പ്രതികളെ കണ്ടെത്താനായിരുന്നില്ല. മറ്റൊരു പിടിച്ചുപറി കേസിൽപ്പെട്ട് ആറ്റിങ്ങലിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ മോഷണത്തെ കുറിച്ച് വിവരം ലഭിച്ചത്. എസ്.ഐമാരായ അജുകുമാർ, മനോജ് എന്നിവരുടെ നേതൃത്വത്തിൽ കടയ്ക്കൽ പൊലീസ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |