തിരുവനന്തപുരം: നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന് ആക്ഷൻ പ്ലാനുമായി നഗരസഭ. പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 30ന് രാവിലെ മുതൽ ശേഖരിക്കാൻ കൗൺസിലർമാർക്ക് നിർദേശം നൽകി. റസിഡന്റ്സ് അസോസിയേഷൻ, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, വിവിധ രാഷ്ട്രീയ പാർട്ടി, യുവജനസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ശേഖരിച്ച് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലോ റിസോഴ്സ് റിക്കവറി സെന്ററുകളിലോ എത്തിക്കാനാണ് നിർദേശം.
മാലിന്യസംസ്‌കരണ ഉത്തരവാദിത്വവും പ്ലാസ്റ്റിക്കിന്റെ വിപത്തിനെ സംബന്ധിച്ചും പുതുതലമുറയ്ക്ക് അവബോധം നൽകാൻ ഉതകുന്ന തരത്തിൽ സ്‌കൂളുകളിൽ പാഠ്യവിഷയമാക്കുന്നതിന് സംസ്ഥാന സർക്കാരിന് കത്ത് നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതിൽപ്പടി സേവനം നൽകുന്നതിന് ഹരിതകർമ സേനകളുടെ രൂപീകരണം ഊർജിതമാക്കാനും തീരുമാനിച്ചു. ഇതുവരെ 41 വാർഡുകളിൽ മാത്രമേ ഹരിതകർമ്മ സേനയുടെ സേവനം ലഭ്യമാക്കിയിട്ടുള്ളൂ.
നിലവിൽ നടപ്പിലാക്കുന്ന ആക്ഷൻ പ്ളാൻ പഴയ ഭരണസമിതിയിലുള്ളതാണെന്നും അതിൽ വീഴ്ചകൾ സംഭവിക്കുന്നത് കൊണ്ടാണ് മാലിന്യ സംസ്കരണം താളം തെറ്രുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
25ന് മുൻപ് കൗൺസിലറുടെയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ വാർഡ് തല സമിതികൾക്ക് രൂപം നൽകണം.
പ്രത്യേക ശേഖരണ കൗണ്ടറുകൾ സജ്ജീകരിക്കും
22ന് പഴയ തുണി, ചെരുപ്പ്, ബാഗുകൾ എന്നിവ
29ന് ചില്ലുമാലിന്യം
ഫെബ്രുവരി 5ന് സി.എഫ്.എൽ ബൾബുകൾ, ട്യൂബ് ലൈറ്റുകൾ തുടങ്ങിയവ
ഹരിതകർമ്മസേന
കുടുംബശ്രീ അംഗങ്ങളിൽ നിന്നോ അംഗങ്ങളുടെ കുടുംബത്തിൽ നിന്നോ ആണ് ഹരിതകർമ്മ സേനാംഗങ്ങളെ തിരഞ്ഞെടുക്കുക. വീടുകളിൽ നിന്ന് യൂസർ ഫീ ഇനത്തിൽ ലഭിക്കുന്ന തുകയാണ് വരുമാനമാർഗം. സേനാംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിക്കും. സേനാംഗങ്ങൾക്ക് കോർപറേഷൻ നിശ്ചയിക്കുന്ന നിരക്ക് യൂസർ ഫീ ഇനത്തിൽ ലഭ്യമായില്ലെങ്കിൽ ബാക്കി തുക വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ കോർപറേഷൻ നൽകും. ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം, തിരിച്ചറിയൽ കാർഡ്, മാസ്‌ക്, ഗ്ലൗസ്, മഴക്കോട്ട്, തൊപ്പി എന്നിവ എല്ലാവർഷവും കോർപ്പറേഷൻ നൽകും. ശേഖരിക്കുന്ന പാഴ് വസ്തുക്കൾ ആക്രിക്കടകളിലോ മറ്റോ വിറ്റ് അധിക വരുമാനം നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |