മാഹി: മാഹിഭാഗത്ത് മയ്യഴിപ്പുഴയിൽ ടൂറിസം വികസനത്തിനായി പല പദ്ധതികളും ആവിഷ്കരിച്ചത് കണക്കിലെടുത്ത് മറുകരയിൽ ന്യൂമാഹി മുതൽ പെരിങ്ങത്തൂർ വരെയുള്ള തീരവും അണിഞ്ഞൊരുങ്ങുകയാണ്. പെരിങ്ങാടി, പാത്തിക്കൽ, കക്കടവ്, മോന്താൽ, പെരിങ്ങത്തൂർ പ്രദേശങ്ങളിൽ ബോട്ട് ജെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.
കണ്ടൽ വനങ്ങളുടെ കുളിർമ്മ ആസ്വദിച്ചുള്ള യാത്ര സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ്.
ഒളവിലത്ത് കണ്ടൽക്കാടുകളും, അപൂർവ്വജീവികളും, വിവിധയിനം പക്ഷികളുമുള്ള ബണ്ട് റോഡിൽ ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച ഇക്കോ ടൂറിസം പദ്ധതി കൂട്ടത്തിൽ പ്രധാനമാണ്. അതി മനോഹരമായ കവാടം, നടപ്പാതകൾ, കിയോസ്ക്കുകൾ, ഇരിപ്പിടങ്ങൾ, ഹാന്റ് റെയിൽ, സോളാർ അലങ്കാര ദീപങ്ങൾ എന്നിവയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ന്യൂ മാഹി ഭാഗത്ത് സ്വകാര്യ ഏജൻസിയുടെ സ്പീഡ് ബോട്ട്, ബനാന ബോട്ട്, പെഡൽ ബോട്ട്, വാട്ടർ സ്‌കൂട്ടർ എന്നിവയും ഒരുക്കിയിട്ടുണ്ട്. പെരിങ്ങാടി എം.മുകുന്ദൻ പാർക്കിന്നടുത്ത ജെട്ടിയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പെരിങ്ങത്തൂരിൽ മറ്റൊരു ജട്ടിയുടെ നിർമ്മാണവും ത്വരിതഗതിയിൽ നടക്കുന്നുണ്ട്.പുഴയരികിൽ വിവിധ സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ ടൂറിസ്റ്റുകളുടെ കച്ചവടം പ്രതീക്ഷിച്ച് ചെറുകടകൾ ഇതിനകം ഉയർന്നിട്ടുണ്ട്.
മയ്യഴിയിൽ നിന്ന് തുരുത്തി മുക്ക് വരെ ഉല്ലാസ ബോട്ട് യാത്ര തുടങ്ങിയാൽ മികച്ചൊരു ടൂറിസ്റ്റ് കേന്ദ്രമായി മയ്യഴിയും, ന്യൂ മാഹിയും മാറും. .ന്യൂമാഹിയിലെ മുകുന്ദൻ പാർക്കും മയ്യഴിയിലെ നടപ്പാതയും ബന്ധിപ്പിച്ച് പുഴയാത്ര തുടങ്ങിയാൽ ടൂറിസം ഭൂപടത്തിൽ പ്രധാന ഇടമായി മയ്യഴിപ്പുഴയെ മാറ്റാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |