ഇന്ന് ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഒന്നാം ചരമവാർഷികം
പയ്യന്നൂർ : ദേശാടനം സിനിമയിൽ താൻ ജനിച്ചത് മുത്തശ്ശനായല്ല എന്ന് പരിഭവിച്ച ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പക്ഷെ കൈതപ്രം എന്ന ഗ്രാമത്തിനും മലയാളസിനിമയ്ക്കും മുത്തശ്ശനായിരുന്നു. അഭിനയമെന്ന് തോന്നാത്ത സ്വാഭാവികതയിലൂടെ വാർദ്ധക്യകാലത്ത് മലയാളത്തിലെ സൂപ്പർ താരമായ അദ്ദേഹം സിനിമയെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഒരു വർഷംമുമ്പ് ദേശാടനം പോലെ ജീവിതത്തിൽ നിന്ന് മറഞ്ഞുപോയത്.
ദേശാടനത്തിലെ കുട്ടികൾ പുളിങ്കുരുവിന് വേണ്ടി തല്ല് കൂടുമ്പോൾ ഇടപെടുന്ന ആ രംഗം ആരും മറക്കില്ല.
മുത്തശ്ശൻ: ഞാനും നിന്നെപ്പോലെ കളിച്ചിട്ടുണ്ട്..
കുട്ടി: മുത്തശ്ശനോ?
മുത്തശ്ശൻ: ഞാൻ മുത്തശ്ശനായല്ല ജനിച്ചത്.
ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സിനിമയുമായുള്ള ഏക ബന്ധം മകളുടെ ഭർത്താവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമ ഗാന രചയിതാവ് ആണെന്നത് മാത്രമായിരുന്നു. കൈതപ്രം വഴി ജയരാജിലൂടെ സിനിമയിലെത്തുകയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. ആ വിയോഗത്തിനു ശേഷവും മുത്തശ്ശന്റെ ഇടം ഒഴിഞ്ഞു തന്നെ കിടക്കുകയാണ് മലയാളത്തിൽ.
എഴുപത്തിയാറാം വയസ്സിലാണ് സിനിമയിലഭിനയിയ്ക്കുന്നത്. 1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം തന്നെ ആദ്യസിനിമ. ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതിൽ പ്രേക്ഷക പ്രീതിനേടി. തുടർന്ന് പന്ത്രണ്ടോളം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
ചന്ദ്രമുഖി ഉൾപ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ മുത്തച്ഛനായിട്ടും അഭിനയിച്ചു .സിനിമകൾ എണ്ണിപ്പറയാമെങ്കിലും ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓരോ സിനിമകളിലും ജീവിക്കുക തന്നെയായിരുന്നു.
എ.കെ.ജി എന്ന മൂന്നക്ഷരം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ അവസാനകാലത്തും ഒളിമങ്ങാത്ത ഓർമ്മയായിരുന്നു. 'എന്തു വേണമെങ്കിലും ചെയ്തു തരുന്ന ബന്ധമായിരുന്നു എ. കെ. ഗോപാലനുമായിട്ടുണ്ടായിരുന്നത്. അദ്ദേഹം പല തവണ ഇല്ലത്ത് വന്നു താമസിച്ചിട്ടുമുണ്ട്. എ.കെ.ജി അയച്ച കത്ത് മരിക്കും വരെ നിധിപോലെ സൂക്ഷിച്ചുവച്ചിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |