തുക വിനിയോഗത്തിൽ പാലക്കാട് നാലാം സ്ഥാനത്ത്
പാലക്കാട്: നഗരപ്രദേശങ്ങളുടെ ആധുനികവത്കരണത്തിന് സാമ്പത്തികസഹായം നൽകുന്ന അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ എന്ന ‘അമൃത്’ സംസ്ഥാനത്ത് മുടന്തുന്നു. പദ്ധതി ആരംഭിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും നാളിതുവരെ ചെലവഴിച്ചത് ആകെ തുകയുടെ 52.64 ശതമാനം മാത്രമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിൽ 1002 പദ്ധതികൾക്കായി 2357.69 കോടി അനുവദിച്ചതിൽ 1256.76 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. കൂടുതൽ തുക വകയിരുത്തിയ മാലിന്യ സംസ്കരണ പദ്ധതികളാണ് പലയിടത്തും തുടങ്ങാനാവാതെ പ്രതിസന്ധിയിലായിട്ടുള്ളത്. പ്രാദേശിക എതിർപ്പുകളാണ് ഇതിന് പിന്നിൽ.
സംസ്ഥാനത്തെ ആറ് കോർപറേഷനിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളിലുമാണ് അമൃത് പദ്ധതി നടപ്പാക്കുന്നത്. തുക വിനിയോഗത്തിലും പദ്ധതി പൂർത്തീകരണത്തിലും മുന്നിലുള്ളത് ആലപ്പുഴ നഗരസഭയും തൃശൂർ ജില്ലയിൽ ഗുരുവായൂർ നഗരസഭയുമാണ്. ആലപ്പുഴയിൽ 77.07 ശതമാനത്തിലേറെ തുക ചെലവഴിച്ചപ്പോൾ ഗുരുവായൂർ 64.20 ശതമാനം തുകയാണ് ചെലവിട്ടത്. 22.94 ശതമാനം ചെലവഴിച്ച കൊല്ലമാണ് ഏറ്റവും പിന്നിൽ. 62.04 ശതമാനം ചെലവഴിച്ച പാലക്കാട് ഈ പട്ടികയിൽ കണ്ണൂരിനും പിന്നിൽ നാലാം സ്ഥാനത്താണ്.
50 ശതമാനം കേന്ദ്ര വിഹിതവും 30 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ഉൾക്കൊള്ളുന്നതാണ് പദ്ധതി. കുടിവെള്ള വിതരണം, സ്വീവേജ്, നടപ്പാത, ആകാശപ്പാത, കാന നിർമ്മാണം, പാർക്കുകളുടെ നവീകരണം തുടങ്ങിയവയാണ് അമൃത് പദ്ധതിയിൽ നടപ്പാക്കുന്നത്.
2015ലാണ് കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിച്ചതെങ്കിലും 2017ലാണ് നടപടിക്രമങ്ങൾ പൂർത്തിയായി ഫണ്ട് നൽകി തുടങ്ങിയത്. 2023 മാർച്ച് 31 ഓടെ പദ്ധതിയുടെ ഒന്നാംഘട്ടം അവസാനിക്കും. ഇതുവരെയായി 756 പദ്ധതികളാണ് പൂർത്തീകരിച്ചത്. ബാക്കിയുള്ളവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അമൃത് ഒന്നാംഘട്ടത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ സമാന്തരമായി രണ്ടാംഘട്ടത്തിന്റെ മാർഗരേഖ പൂർത്തിയാക്കിക്കൊണ്ടിരിക്കയാണ്.
- മന്ത്രി എം.വി. ഗോവിന്ദൻ
അമൃത് പദ്ധതി നഗരങ്ങളും ചെലവും (ശതമാനത്തിൽ)
ആലപ്പുഴ - 77.07
ഗുരുവായൂർ - 64.20
കണ്ണൂർ - 62.91
പാലക്കാട് - 62.04
തിരുവനന്തപുരം - 57.73
കൊച്ചി - 51.48
തൃശൂർ - 50.45
കോഴിക്കോട് - 38.45
കൊല്ലം - 23.44
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |