പത്തനംതിട്ട : ജില്ലാട്രഷറിയിലും പെരുനാട് ട്രഷറിയിലുമായി നടന്ന സാമ്പത്തിക തട്ടിപ്പിൽ പൊലീസിന് പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്തതിൽ പെൻഷൻകാർക്ക് ആശങ്ക. തട്ടിപ്പ് നടത്തിയവരെ വകുപ്പ്തല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യുക മാത്രമാണുണ്ടായത്. ഭരണകക്ഷി യൂണിയനിലെ അംഗങ്ങളായതുകൊണ്ട് ഇവരുടെ പേരുകൾ ആദ്യം പുറത്തുവിട്ടിരുന്നുമില്ല.
മരണമടഞ്ഞ റിട്ട.അദ്ധ്യാപികയും ഒാമല്ലൂർ സ്വദേശിനിയുമായ പെൻഷണറുടെ സ്ഥിരനിക്ഷേപത്തിലെയും സേവിംഗ്സ് അക്കൗണ്ടിലെയും 8.13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പെരുനാട് സബ്ട്രഷറി സീനിയർ ട്രഷറർ സി.ടി.ഷഹീർ, കോന്നി സബ് ട്രഷറി ഒാഫീസർ രഞ്ചി കെ. ജോൺ, ജില്ലാ ട്രഷറി ജൂനിയർ സൂപ്രണ്ട് കെ.ജി.ദേവരാജൻ, ജൂനിയർ അക്കൗണ്ടന്റ് ആരോമൽ അശോകൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പിന്റെ സൂത്രധാരൻ സി.ടി ഷഹീറാണെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് പുറത്തറിഞ്ഞയുടൻ പെരുനാട് ട്രഷറി ഒാഫീസർ പെരുനാട് പൊലീസിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് കേസെടുത്തതല്ലാതെ ആരുടെയും മൊഴിയെടുത്തില്ല. പ്രതികൾ മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഇൗരാറ്റുപേട്ട സ്വദേശിയായ പ്രധാനപ്രതി സി.ടി.ഷഹീർ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മരണമടഞ്ഞ പെൻഷണറുടെ പേരിൽ ജില്ലാ ട്രഷറിയിൽ നിലനിന്ന നാല് സ്ഥിരനിക്ഷേപങ്ങളിൽ ഒന്ന് കാലാവധി പൂർത്തിയാകും മുൻപ് ക്ളോസ് ചെയ്തു. പെൻഷണറുടെ മറ്റ് മൂന്ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയത്. സസ്പെൻഷനിലായ മറ്റ് ജീവനക്കാരുടെ ട്രഷറി കോഡും പാസ് വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നാണ് പെൻഷൻകാരുടെ ആവശ്യം.
'' തട്ടിപ്പ് നടത്തുന്നവരെ ഭരണസ്വാധീനമുപയോഗിച്ച് രക്ഷപെടാൻ
അനുവദിച്ചാൽ ട്രഷറിയുടെ വിശ്വാസ്യത നഷ്ടപ്പെടും.
ഷീലാദിവാകരൻ, പെൻഷണർ
'' തട്ടിപ്പ് ആശങ്കാജനകമാണ്. ദേശസാത്കൃത ബാങ്കുകളേക്കാൾ വിശ്വാസ്യതയള്ളതുകൊണ്ടാണ് ട്രഷറിയിൽ നിക്ഷേപം നടത്തിയത്. തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ട്രഷറിയിൽ നിക്ഷേപകർ കുറയും.
കെ.വി.സലിംകുമാർ,പെൻഷണർ
'' ട്രഷറികളിൽ അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ സുരക്ഷാ ഒാഡിറ്റിംഗ് സർക്കാർ നടത്തണം. പത്തനംതിട്ടയിലേതുപോലെ തട്ടിപ്പ് വേറെയും നടന്നിട്ടുണ്ടാകും.
പി.ശ്രീനിവാസൻ, പെൻഷണർ
'' തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ജീവിത സമ്പാദ്യം തട്ടിയെടുക്കുന്നവരെ സംരക്ഷിക്കാൻ പാടില്ല.
സരസ്വതിയമ്മ, പെൻഷണർ.
റിട്ട. അദ്ധ്യാപികയുടെ 8.13 ലക്ഷംരൂപ
തട്ടിയെടുത്തത് ജീവനക്കാർ,
പൊലീസ് അന്വേഷണം നടത്തുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |