കോതമംഗലം: മോഷ്ടിച്ച ലോട്ടറി ടിക്കറ്റുകളിൽ ഒരെണ്ണത്തിന് സമ്മാനം അടിച്ചു, ഭാഗ്യക്കുറി മാറാനെത്തിയ മോഷ്ടാവ് പിടിയിൽ. പാലാ പന്ത്രണ്ടാം മൈൽ ഉറുമ്പിൽ ബാബു (അനാഥൻ ബാബു) ആണ് പിടിയിലായത്. കോതമംഗലത്ത് ലോട്ടറി കട കുത്തിത്തുറന്ന് 2520 ഭാഗ്യക്കുറികളാണ് മോഷ്ടിച്ചത്.
ജെ ജെ ലോട്ടറീസിൽ നിന്ന് നവംബർ പന്ത്രണ്ടിന് 80,000 രൂപയുടെ ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം പോയ ലോട്ടറികളുടെ നമ്പർ ഏജൻസികളുടെ സംഘടന മുഖേന എല്ലായിടത്തും നൽകിയിരുന്നു. അയ്യായിരം രൂപയാണ് ബാബു മോഷ്ടിച്ച ലോട്ടറികളിൽ ഒന്നിന് അടിച്ചത്.
ഇതറിഞ്ഞ ബാബു ടിക്കറ്റുമായി പാലായിലെ ഒരു ലോട്ടറി ഏജൻസിയിൽ എത്തുകയായിരുന്നു. ബാബു ലോട്ടറി നൽകിയപ്പോൾ, സംശയം തോന്നി കടയുടമ മൊബൈലിൽ മോഷണം പോയ ഭാഗ്യക്കുറി നമ്പറുമായി ഒത്തുനോക്കി.
ലോട്ടറി ഏജന്റിന് കാര്യം മനസിലായെന്നു ബോദ്ധ്യമായ ബാബു ലോട്ടറിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ലോട്ടറി ഏജന്റ് ഉടൻ കോതമംഗലം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് തിരയുന്നതിനിടെ, കാഞ്ഞിരപ്പള്ളി പൊലീസ് കേബിൾ മോഷണത്തിന് ബാബുവിനെ അറസ്റ്റ് ചെയ്തു. മുപ്പതോളം കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |