തിരുവനന്തപുരം: തന്റെ സുരക്ഷയ്‌ക്ക് നിയോഗിച്ച പൊലീസുകാർ തന്നെ ഗുണ്ടകൾക്ക് വിവരം ചോർത്തുന്നതായി കൊലക്കേസിലെ സാക്ഷിയുടെ ആരോപണം. തിരുവനന്തപുരം അപ്രാണി കൃഷ്‌ണകുമാർ കൊലക്കേസിലെ പ്രധാന സാക്ഷി സലീമാണ് പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
സുരക്ഷയ്‌ക്ക് നിയോഗിച്ച പൊലീസുകാർ ' താൻ എന്ത് ചെയ്യുന്നു, എവിടെ പോകുന്നു ' എന്നിവയൊക്കെയാണ് നിരീക്ഷിക്കുന്നത്. ഇങ്ങനെയാണെങ്കിൽ പൊലീസിന്റെ സുരക്ഷവേണ്ട. സുരക്ഷ നൽകുകയാണെങ്കിൽ തനിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഗുണ്ടകളുടെ ഭീഷണി പോരാത്തതിന് പൊലീസിന്റെ ഭീഷണിയെയും പേടിക്കണം. കൊലക്കേസിലെ പ്രതികളെല്ലാം ഇപ്പോഴും സജീവമാണെന്നും സലീം പറഞ്ഞു. തനിക്കിപ്പോൾ ജോലിക്ക് പോകാനാകുന്നില്ല, അതും പൊലീസുകാർ മുടക്കുന്നു. ബന്ധുക്കളുടെ കല്യാണത്തിനോ മരണാനന്തര ചടങ്ങുകൾക്കോ പോകാറില്ലെന്നും ' സലീം പറയുന്നു.
ഗുണ്ടാഭീഷണി കാരണം കഴിഞ്ഞ പത്തുവർഷമായി പൊലീസ് സംരക്ഷണം നൽകുന്നുണ്ട്. അപ്രാണി കൃഷ്‌ണകുമാർ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ സലീമിന്റെ സാക്ഷിമൊഴിയാണ് നിർണായകമായത്. കേസിൽ പല സാക്ഷികളും കൂറുമാറിയെങ്കിലും സലീം തന്റെ മൊഴിയിൽ ഉറച്ചുനിന്നു. ഇതിനുപിന്നാലെയാണ് ഗുണ്ടാ ഭീഷണിയുണ്ടായത്. 2007ഫെബ്രുവരി 20ന് വഞ്ചിയൂർ കോടതിയിലെ കേസിൽ വിചാരണ കഴിഞ്ഞുമടങ്ങിയ കൃഷ്‌ണകുമാറിനെ ഗുണ്ടകൾ ചാക്കയിൽ വച്ച് വാഹനം തടഞ്ഞുനിറുത്തി ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |