കൂത്തുപറമ്പ്: പാറാലിൽ പ്രവർത്തിച്ചിരുന്ന വിളക്കുതിരി കമ്പനിയുടെ മറവിൽ പണം തട്ടിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചൽ സ്വദേശി ശ്രീജിത്ത് എസ്. നായരെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. ശ്രീജിത്തിനൊപ്പം കാണാതായ വീട്ടമ്മയെയും, മകനെയും കണ്ടെത്തിയിട്ടുണ്ട്.
10 വർഷം മുമ്പാണ് കൂത്തുപറമ്പിനടുത്ത പാറാൽ കേന്ദ്രീകരിച്ച് വിളക്കുതിരി കമ്പനിയുടെ മറവിൽ പണം തട്ടിയത്. നിരവധി പേരിൽ നിന്നായി വൻതുക തട്ടിയെടുത്തെന്നായിരുന്നു കേസ്. സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നൽകിയിരുന്നത്. കേസ് അന്വേഷണത്തിനിടെ സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയെയും അവരുടെ 8 വയസ്സുള്ള മകനെയും ശ്രീജിത്ത് എസ് നായർക്കൊപ്പം കാണാതാവുകയായിരുന്നു. കുത്തുപറമ്പ് ഇൻസ്‌പെക്ടർ ബിനുമോഹനന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്.
പലരിൽ നിന്നും പണം കടം വാങ്ങിച്ചാണ് ശ്രീജിത്ത് കമ്പനിയുടെ പ്രവർത്തന മൂലധനം കണ്ടെത്തിയിരുന്നത്. കമ്പനി നഷ്ടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ വിളക്കുതിരി കമ്പനിയിലെ ജോലിക്കാരിയായ വീട്ടമ്മയെയും, അവരുടെ മകനെയും കൂട്ടി 2012 ഏപ്രിലിൽ കടന്നുകളയുകയാണുണ്ടായത്. കൊല്ലം ജില്ല കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ കാണാതായവരെപ്പറ്റി സൂചനകൾ ലഭിച്ചത്. സബ് ഇൻസ്‌പെക്ടർ കെ.ടി സന്ദീപ്, എസ്.ഐ പി. ബിജു, എ.എസ്.ഐ മാരായ വി.കെ അനിൽകുമാർ, കെ.കെ ഷനിൽ, ഹാഷിം, സി.പി.ഒമാരായ എ.എം ഷിജോയ്, സ്‌ക്വാഡ് അംഗങ്ങളായ കെ.എ സുധി, വിജിത് അത്തിക്കൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |