പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനം പശ്ചാത്തലത്തിൽ 15- 18 പ്രായപരിധിയുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിൻ പുരോഗമിക്കുന്നു. പ്രതിദിനം ശരാശരി ആയിരം വിദ്യാർത്ഥികൾക്കാണ് വാക്സിൻ നൽകുന്നത്. കൊവിഡ് മൂന്നാംതരം മുന്നിൽ കണ്ടാണ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നത് ആരോഗ്യപ്രവർത്തകൾ വേഗത്തിലാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷനിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ല മുന്നിലാണ്.
ഇതുവരെ 80 ശതമാനം കുട്ടികൾക്കു വാക്സിൻ നൽകിയതായി അധികൃതർ പറഞ്ഞു. ബാക്കിയുള്ള വിദ്യാർത്ഥികൾക്കു വാക്സിൻ വിതരണം വേഗത്തിലാണ് പുരോഗമിക്കുന്നത്. ജില്ലയിൽ 1,32,842 കുട്ടികൾക്കാണു വാക്സീൻ നൽകേണ്ടത്. ഇതിൽ 1,07,484 വിദ്യാർത്ഥികൾക്കും വാക്സീൻ നൽകി കഴിഞ്ഞു.
ഡിസംബർ മൂന്ന് മുതലാണ് കുട്ടികൾക്ക് കൊവാക്സിൻ സംസ്ഥാനത്താകെ നൽകി തുടങ്ങിയത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ വിതരണം തുടങ്ങിയത്. തുടക്കത്തിൽ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കായിരുന്നു വാക്സിൻ. പിന്നീട് സ്‌പോർട്ട് രജിസ്‌ട്രേഷനിലൂടെയും നൽകി തുടങ്ങി. കുട്ടികളിലെ വാക്സിനേഷൻ പൂർത്തിയാക്കാനായാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സ്‌കൂളുകളിലും വാക്സിൻ വിതരണം തുടങ്ങിയത്. ഇതോടെ വാക്സിൻ എടുക്കാൻ ബാക്കിയുള്ള കുട്ടികൾക്ക് സ്‌കൂളിൽ ചെന്നാൽ വാക്സിൻ ലഭിക്കും.
80 ശതമാനം കുട്ടികൾക്ക്
ഒരു മാസത്തിന് ശേഷം രണ്ടാംഡോസും എടുക്കാം
രക്ഷിതാക്കളുടെ അനുമതിയോടെയാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. ഒരു മാസത്തിന് ശേഷം കുട്ടികൾക്ക് രണ്ടാംഡോസും എടുക്കാം. ഇതിനും സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സൗകര്യമുണ്ടാകും. ഫെബ്രുവരിയിൽ 15 മുതൽ 18 വയസ് വരെയുള്ളവരുടെ വാക്സിൻ വിതരണം പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. മാതാപിതാക്കളുടെ നിലവിലുള്ള കൊവിൻ അക്കൗണ്ടിലൂടെ കുട്ടികൾക്ക് വാക്സിൻ രജിസ്റ്റർ ചെയ്യാം. പുതിയ കൊവിൻ അക്കൗണ്ട് എടുക്കുകയും ചെയ്യാം. വാക്സിൻ എടുക്കാൻ എത്തുമ്പോൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികളുടെ വാക്സിൻ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതല. ഓരോ തദ്ദേശസ്ഥാപനങ്ങളും തങ്ങളുടെ പരിധിയിൽ 15നും 18നും ഇടയിലുള്ള എല്ലാ കുട്ടികളും വാക്സിൻ എടുത്തുവെന്ന് ഉറപ്പാക്കണം. വാക്സിൻ എടുക്കാത്തവർക്കായി വാക്സിനേഷൻ ക്യാമ്പ് ഒരുക്കുകയും വേണം. നിലവിൽ 15- 18 പ്രായത്തിലുള്ളവർക്കു നൽകാൻ 5000 ഡോസിൽ താഴെ കൊവാക്സിൻ ആണു സ്റ്റോക്ക് ഉള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാനുള്ള ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |