കണ്ണൂർ: സിൽവർലൈൻ വിശദീകരണ യോഗത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചതിന് റിമാൻഡിലായ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ജയിലിൽ സന്ദർശിച്ചു.ഇന്നലെ രാവിലെയാണ് ഷാഫി പറമ്പിൽ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.രാഹുൽ, കെ.കമൽജിത്ത്, സന്ദീപ് പാണപ്പുഴ എന്നിവർ കണ്ണൂർ സബ് ജയിലിലെത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്‌പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ജില്ലാ സെക്രട്ടറി പ്രനിൽ മതുക്കോത്ത്, യഹിയ പള്ളിപ്പറമ്പ് എന്നിവരെയാണ് വ്യാഴാഴ്ച കോടതി റിമാൻഡ് ചെയ്തത്.
നേതാക്കളുടെ സന്ദർശനസമയത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് സബ് ജയിൽ പരിസരത്ത് ശക്തമായ പൊലീസ് സന്നാഹമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം.ഷാജർ, ഇരിക്കൂർ , കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.ഷാജിർ , റോബർട്ട് ജോർജ് , സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് , മന്ത്രി എം.വി.ഗോവിന്ദന്റെ സ്റ്റാഫംഗം പ്രശോഭ് മൊറാഴ തുടങ്ങിയവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും നടപടിയെടുത്തില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത്കോൺഗ്രസിന്റെ പരാതിയിലാണ് കോടതി കേസെടുക്കാൻ വ്യാഴാഴ്ച വൈകിട്ട് ഉത്തരവിട്ടത്.
കണ്ണൂർ മേയർ ടി.ഒ.മോഹനൻ, മുസ് ലിം ലീഗ് നേതാവ് എം.പി.മുഹമ്മദലി എന്നിവരും ഇന്നലെ ജയിലിലെത്തി യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു.
ഇതിലും ഭേദം കൊടി സുനിയെ ആഭ്യന്തരമന്ത്രിയാക്കുന്നത്:ഷാഫി പറമ്പിൽ
കണ്ണൂർ: കൊടും ക്രിമിനൽ കൊടി സുനിയെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാക്കുന്നതാണ് ഇതിലും ഭേദമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ കേരളത്തിന്റെ ജനാധിപത്യ സമരങ്ങളോടുള്ള വെല്ലുവിളി കൂടിയാണ് കഴിഞ്ഞ ദിവസം യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കെതിരെയുണ്ടായ അക്രമമമെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
. മർദ്ദിച്ചവർ പുറത്തും മർദ്ദനമേറ്റവർ ജയിലിലും എന്നതാണ് സ്ഥിതി. കെ റെയിലിനെിതിരായ സമരങ്ങൾ തങ്ങൾ ഇങ്ങനെയാണ് നേരിടുക എന്ന സന്ദേശമാണ് മർദ്ദനത്തിലൂടെ സി.പി.എം നൽകുന്നത്.
ജനാധിപത്യ രീതിയിൽ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ഗുണ്ടകൾ തല്ലി ചതക്കുകയായിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ ചെറുക്കാൻ ശ്രമിച്ചാലും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ സർക്കാർ മറുപടി പറയേണ്ടി വരും.കെ റെയിലിനെതിരെ ഇനിയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറഞ്ഞു.
റിജിൽ മാക്കുറ്റിയെ പരിഹസിച്ച് എം.വി.ജയരാജൻ
കണ്ണൂർ: കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാൻ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനസമക്ഷം സിൽവർലൈനിലേക്ക് സമരവുമായിയെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്‌പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ പരിഹസിച്ച് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ. മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നുമായിരുന്നു ജയരാജന്റെ പരിഹാസം.
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോൾ പാന്റിൽ. കള്ള സുവർ. സാധാരണ മുണ്ടും ഷർട്ടുമാണ്.ഖദർ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് . എന്നിട്ട് നമ്മുടെ വാട്സ് ആപ്പിൽ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോൾ റിജിൽ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോൾ പാന്റിൽ. ജയരാജൻ പറഞ്ഞു.നേരത്തെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം.വി.ജയരാജൻ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |