കണ്ണൂർ: റിപ്പബ്ളിക് ദിനത്തിൽ മെമു കണ്ണൂരിൽ നിന്നും സർവീസ് നടത്തുമെന്ന് ഉറപ്പായി. ചെറുവത്തൂർ പാസഞ്ചറിന് പകരം ഇതെ സമയത്താണ് ട്രെയിൻ സർവീസ് തുടങ്ങുന്നതെന്നും റെയിൽവേ വ്യക്തമാക്കി ഒമിക്രോൺ, കൊവിഡ് തീവ്രവ്യാപന പശ്ചാലത്തലത്തിൽ ഏറെ ജാഗ്രതയിലായിരിക്കും മെമുവിന്റെ സർവീസ്.
കണ്ണൂരിൽ നിന്നും മംഗളൂരിലേക്ക് പോകുന്ന യാത്രക്കാരുടെ നിരന്തര ആവശ്യങ്ങളിലൊന്നായിരുന്നു ഒരു മെമു ട്രെയിൻ സർവീസ്. കണ്ണൂരിൽ നിന്നും 7.45ന് മംഗളൂരിലേക്ക് പുറപ്പെടുകയും രാത്രി എട്ടുമണിയോടെ തിരിച്ചെത്തുകയും ചെയ്യുന്ന ചെറുവത്തൂർ പാസഞ്ചർ ട്രെയിനിന് പകരമാണ് മെമു ഓടുന്നത്. പാസഞ്ചർ ട്രെയിൻ താൽക്കാലികമായി പത്തുദിവസത്തേക്ക് ക്യാൻസൽ ചെയ്തിട്ടുണ്ട്.
പാസഞ്ചറിനെക്കാൾ കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ മെമുവിലൂടെ കഴിയും. ഇതുകൂടാതെ ക്രോസിംഗിനായി പിടിച്ചിടുന്ന സമയദൈർഘ്യം ഒഴിവാക്കാനും കൂടുതലാളുകൾക്ക് പാസഞ്ചറിന്റെ അതേ നിരക്കിൽ ഒരേ സമയം സഞ്ചരിക്കാനും വൃത്തിയും വെടിപ്പുമുള്ള നവീകരിച്ച ബോഗികളിൽ യാത്രസുഖകരമാക്കാനും കഴിയും.
പാസഞ്ചർ കൈവിടണോ?
നിലവിൽ ഷൊർണൂർ കണ്ണൂർ റൂട്ടിൽ മെമു സർവീസ് നടത്തുന്നുണ്ട്. ഇതു മംഗളൂരിലേക്ക് നീട്ടണമെന്ന് പാസഞ്ചർ അസോസിയേഷൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച്ച മുൻപ് കാസർകോട് റെയിൽവെ സ്‌റ്റേഷൻ സന്ദർശിച്ച റെയിൽവേ ജനറൽ മാനേജരോട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും ഇക്കാര്യം ആവശ്യപ്പെട്ടതാണ്. കണ്ണൂരിൽ നിന്നും മംഗളൂരിലേക്ക് ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ജോലി ആവശ്യാർത്ഥവും പ്രതിദിനം നൂറുകണക്കിനാളുകളാണ് പോയിവരുന്നത്. കാസർകോട്ടുകാർക്ക് മംഗളൂരിലേക്ക് പോയിവരാനും മെമു ഏറെ ഉപകരിക്കും.
ചെറുവത്തൂർ പാസഞ്ചർ നിർത്തലാക്കാതെ അതിനു മുൻപിലോ പിന്നിലോയായി മെമു സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മെമു സർവീസിനുള്ള അന്തിമ സമയക്രമമായി. ചെറുവത്തൂർ പാസഞ്ചർ പത്തുദിവസത്തേക്ക് നിർത്താൻ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിനുപകരമാണ് മെമു സർവീസ്
എസ്.സജിത്ത് കുമാർ
(കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ മാസ്റ്റർ)
നിലവിലുള്ള പാസഞ്ചർ ട്രെയിൻ സർവീസ് നിലനിർത്തിയാൽ മാത്രമേ മെമു സർവീസ് കൊണ്ടു യാത്രക്കാർക്ക് കൂടുതൽ ഗുണമുണ്ടാവുകയുള്ളൂ. മെമുവിന്റെ പേരിൽ പാസഞ്ചർ നിർത്തലാക്കരുത്.
പി.കെ ബൈജു (റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോ. സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |