കൊല്ലം: 90 ശതമാനം കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്റൻസിഫയിഡ് മിഷൻ ഇന്ദ്രധനുസ് (ഐ.എം.ഐ) പദ്ധതിക്കായി തയ്യാറെടുപ്പുകൾ തുടങ്ങിയതായി ജില്ലാ കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. ഓൺലൈനായി ചേർന്ന ജില്ലാതല ദൗത്യസംഘത്തിന്റെ ആലോചനാ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വഴി ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് നൽകുന്നത്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് പുറമെ ഗർഭിണികൾക്കും കുത്തിവയ്പ്പ് നടത്തും. പ്രാദേശിക തലത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെയായിരിക്കും ഇവരെ കണ്ടെത്തുക. കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകാനും കളക്ടർ നിർദേശിച്ചു.
ഇതിനൊപ്പം കൊവിഡ് വാക്‌സിനേഷനും ഊർജിതമാക്കിയതായി സ്റ്റേറ്റ് മിഷൻ ഓഫീസറും ഡബ്ലിയു.എച്ച്.ഒ കൺസൾട്ടന്റുമായ ഡോ. പ്രതാപചന്ദ്രൻ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആർ.സി.എച്ച് ഓഫീസർ ഡോ. എം.എസ്. അനു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |