കാസർകോട്: സർക്കാർ നിർദ്ദേശം പാലിച്ച് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഒരുക്കാൻ ജില്ലയിൽ പൊലീസ് പാടുപെട്ടു. നിയന്ത്രണം നടപ്പിലാക്കുന്നതിന് നിരത്തിൽ ഇറക്കാൻ പൊലീസ് സേനയിൽ അംഗങ്ങളില്ലാത്തത് ബുദ്ധിമുട്ടായി.
കാസർകോട് ജില്ലയിലെ പൊലീസ് സേനയിൽ 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊതുവെ കാസർകോട് ജില്ലയിൽ പൊലീസ് സേനയുടെ അംഗബലം കുറവാണ്. ഇത് കാരണം വളരെ ക്ലേശകരമായ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ ഡ്യുട്ടി ചെയ്യുന്നത്.ലോക്ക് ഡൗണിൽ അവധി പോലും എടുക്കാതെ ജോലി ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ അധികം പേരും. ഇതിനിടയിലാണ് സേനയിലെ 65 ഓളം പേരെ കോവിഡ് ബാധിച്ചത്. ടെസ്റ്റ് ചെയ്തു റിസൾട്ട് കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും കൂടുതലാണ്.
ഓരോ പൊലീസ് സ്റ്റേഷനുകളിലും അഞ്ചും ആറും പേർക്ക് രോഗം പിടിപെട്ടു. ഉയർന്ന ഉദ്യോഗസ്ഥർ അടക്കം വിശ്രമത്തിലും നിരീക്ഷണത്തിലും ആയതിനാൽ ക്രമസമാധാന പാലനം നടത്തുന്നതിൽ വലിയ പ്രയാസം നേരിടുന്നുണ്ട്. ഞായറാഴ്ച ലോക്ക് ഡൗണിന് സമാനമായ കർശനമായ നിയന്ത്രണം നടപ്പിലാക്കുന്നതിന് പൊലീസിനെ രംഗത്തിറക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. പക്ഷെ ആളുകളുടെ കുറവ് കാരണം ഡ്യുട്ടിക്ക് നിയോഗിക്കാൻ കഴിഞ്ഞില്ല. ചന്തേര മുതൽ കാസർകോട് വരെയുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ നാമമാത്രമായ പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് ഡ്യുട്ടിക്ക് നിയോഗിക്കാൻ സാധിച്ചത്.
നീലേശ്വരം , കാഞ്ഞങ്ങാട് സൗത്ത്, ചേറ്റുകുണ്ട്, മഡിയൻ, ഉദുമ, കളനാട്, കാസർകോട് ടൗൺ എന്നിവിടങ്ങളിൽ പൊലീസ് സേനയെ നിയോഗിച്ചിരുന്നു. ഇവിടങ്ങളിൽ ഹോം ഗാർഡുകളുടെ സഹായത്തോടെ പരിശോധന നടന്നു. ഇന്നലത്തേത് ലോക്ക് ഡൗണിന്റെ സൂചനയായുള്ള നിയന്ത്രണമായതിനാലാണ് കർശനമായ നിയന്ത്രണം നടപ്പിലാക്കാൻ രംഗത്തിറങ്ങിയതെന്നും കൊവിഡ് സ്ഥിതിഗതികൾ ഇനിയും വർദ്ധിച്ചുവന്നാൽ കൂടുതൽ നടപടികളിലേക്ക് പൊലീസ് നീങ്ങുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
60 കേസുകൾ; 70 വാഹനം പിടികൂടി
കോവിഡ് നിയന്ത്രണ നിർദ്ദേശം ലംഘിച്ചതിന് കാസർകോട് ജില്ലയിലെ 60 പേർക്കെതിരെ കേരള എപ്പിഡെമിക് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ടൗൺ, കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകളിൽ കൂടുതൽ. അനധികൃതമായി സർവ്വീസ് നടത്തുകയും നിയന്ത്രണം ലംഘിച്ചു ചുറ്റിക്കറങ്ങുകയും ചെയ്ത 70 വാഹനങ്ങളും പൊലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |