നാഗർകോവിൽ: നാല് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കന്യാകുമാരി മണവാളക്കുറിച്ചി കരിയപ്പട്ടണം, മീനവഗ്രാമത്തിൽ ജോൺ റിച്ചാർഡ് - സഹായ ഗിരിജ ദമ്പതികളുടെ മകൻ ജോഗൻ ഋഷിയെ (4) കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ സരൗദിന്റെ ഭാര്യ ഫാത്തിമയെ (35) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ: ജോൺ റിച്ചാർഡ് വിദേശത്ത് മത്സ്യബന്ധന തൊഴിൽ നടത്തി വരികയായിരുന്നു. ജോഗൻ ഋഷി കഴിഞ്ഞ ദിവസം വൈകിട്ട് വീടിന്റെ മുന്നിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ഫാത്തിമ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൈയും കാലും കയർ ഉപയോഗിച്ച് കെട്ടിയശേഷം കഴുത്തിൽ കിടന്നിരുന്ന മാലയും കൈയിൽ കിടന്നിരുന്ന ബ്രേസ്ലേറ്റും ഊരിയെടുത്തശേഷം കുട്ടിയെ അലമാരയിൽ വച്ച് പൂട്ടുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ കാണ്മാനില്ലെന്ന് കാട്ടി സഹായ ഗിരിജ മണവാളക്കുറിച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ ഫാത്തിമ അടുത്തുള്ള യൂണിയൻ ബാങ്കിൽ കുട്ടിയുടെ മാല പണയം വയ്കാൻ ചെന്നപ്പോൾ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ഫാത്തിമയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ സ്വകാര്യ മുറിയിൽ ഉണ്ടായിരുന്ന അലമാരയിൽ നിന്ന് കൈയും കാലും ബന്ധിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആക്രമസക്തരായ നാട്ടുകാർ ഫാത്തിമയുടെ വീടും പരിസരവും അടിച്ച് തകർത്തു. ഫാത്തിമയെ ഇൻസ്പെക്ടർ അരുൾ പ്രകാശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |