പനമരം: ദേശീയ സ്മാരകമായ പനമരം പുഞ്ചവയലിലെ ജനാർദ്ദനഗുഡി കല്ലമ്പലം സംരക്ഷിച്ചുകൊണ്ട് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്രപുരാവസ്തു വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കല്ലമ്പലത്തിലെ ശിലാപാളികൾ പൊളിച്ച് മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. നശിച്ചുകിടക്കുന്ന കല്ലമ്പലങ്ങളായ ജനാർദ്ദനഗുഡിയും വിഷ്ണുഗുഡിയും സംരക്ഷിക്കുന്നതിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്കും അവഗണനയാണെന്ന് കാണിച്ച് 'ചരിത്രസ്മാരകങ്ങളാണ് സംരക്ഷിച്ചുകൂടെ' എന്ന തലക്കെട്ടിൽ കേരളകൗമുദി കഴിഞ്ഞ ഡിസംബർ 6-ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കല്ലമ്പലങ്ങൾ സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ് നടപടി തുടങ്ങിയത്.
കൽത്തൂണുകളും പാളികളും ഉപയോഗിച്ച് നിർമ്മിച്ച കല്ലമ്പലങ്ങളിലെ ശിലാപാളികൾ പൊളിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ഓരോന്നിനും നമ്പർ ഇട്ടു. നമ്പർ അനുസരിച്ച് പൊളിക്കുന്ന ശിലാപാളികൾ യാഥാസ്ഥാനത്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണിത്. ശിലാപാളികൾ പൊളിക്കുന്നത് ഇന്നലെ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജോലിക്കാർ എത്താത്തതിനാൽ പ്രവൃത്തി തുടങ്ങാനായില്ല. നവീകരണം നടത്തി പഴയപടി കല്ലമ്പലം നിലനിർത്താനാണ് തീരുമാനം.
സിമന്റിന് പകരം ചുണ്ണാമ്പ് കൊണ്ടുള്ള സുർക്കി മിശ്രിതം ഉപയോഗിച്ച് ശിലാപാളികൾ പഴയരീതിയിൽതന്നെ നിർമ്മിക്കും. പുരാവസ്തു വകുപ്പ് നേരിട്ടാണ് നവീകരണ പ്രവർത്തനം നടത്തുന്നത്.
2015-ലാണ് വിഷ്ണുഗുഡിയേയും, ജനാർദ്ദനഗുഡിയേയും ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ നിർമ്മിച്ചതാണ് കല്ലമ്പലങ്ങളെന്ന് ചരിത്രകാരന്മാരുടെ അഭിപ്രായം. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹോയ്സാല രാജാക്കന്മാരാണ് കല്ലമ്പലങ്ങൾ പണിതതെന്ന് പറയപ്പെടുന്നു. ചരിത്ര അന്വേഷകർക്കും വരും തലമുറക്കും കല്ലമ്പലങ്ങളെപ്പറ്റി പഠനവിധേയമാക്കാൻ ഉപയുക്തമാകുന്നതാണ് വിഷ്ണുഗുഡിയും ജനാർദ്ദനഗുഡിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |