ആലപ്പുഴ: കെട്ടുകഥകളെ ശാസ്ത്രമായി പ്രചരിപ്പിക്കുന്ന അപകടംപിടിച്ച കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് സ്പീക്കർ എം.ബി. രാഷേ് പറഞ്ഞു. എ.എം. ആരിഫ് എം.പിയുടെ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
9000 വർഷം മുമ്പ് നമുക്ക് വിമാനമുണ്ടായിരുന്നുവെന്ന് ദേശീയ ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിച്ചത് ഇതിനുള്ള ഉദാഹരണമാണ്. കൗരവരെ ചൂണ്ടിക്കാട്ടി ഇവിടെ പണ്ടേക്കു പണ്ടേ ക്ലോണിംഗ് ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിക്കുന്നു. മിത്തുകളെ ശാസ്ത്രവുമായി കൂട്ടിക്കുഴച്ച് പ്രചരിപ്പിക്കുന്ന രീതിയെ ശരിയായ ശാസത്രാവബോധത്തിലൂടെ മാത്രമേ മറികടക്കാനാകൂ. ഇവിടുത്തെ സംസ്‌കാരമാണ് ഏറ്റവും നല്ലതെന്ന് പ്രചരിപ്പിക്കുന്നവർ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. വേദങ്ങളിലും ഉപനിഷത്തുകളിലും നിന്ന് യുക്തിക്ക് നിരക്കാത്തതൊന്നും സ്വീകരിക്കില്ലെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്.
ശാസ്ത്രബോധം ശാസ്ത്രഞ്ജന്മാർക്കു മാത്രം വേണ്ട ഒന്നല്ല. അത് എല്ലാവരുടെയും ഉള്ളിലുമുണ്ടാകണം. എല്ലാത്തിനെയെും അംഗീകരിക്കലല്ല ശാസ്ത്രത്തിന്റെ രീതി. പകരം എല്ലാത്തിനെയും ചോദ്യം ചെയ്യുകയാണ് ശാസ്ത്രമെന്ന് എം.ബി. രാജേഷ് പറഞ്ഞു.
എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തിൽ 'ആലപ്പുഴയുടെ ആദരം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ എ.എം ആരിഫ് എം.പി അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എ. അലക്‌സാണ്ടർ മുഖ്യാതിഥിയായിരുന്നു. എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ രാജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല, ആലപ്പുഴയുടെ ഐശ്വര്യം ഫൗണ്ടേഷൻ പ്രതിനിധി സി.ഡി. ആസാദ്, വയലാർ ശരത് ചന്ദ്രവർമ, എസ്.ഡി.വി ട്രസ്റ്റ് അംഗം എ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |