കഴക്കൂട്ടം: കെ.എസ്.ആർ.ടി.സിയുടെ കണിയാപുരം ഡിപ്പോയിൽ ബോംബുവച്ചിട്ടുണ്ടെന്ന സന്ദേശം യാത്രക്കാരെയും പരിസരവാസികളെയും മണിക്കൂറോളം ഭീതിയിലാക്കി. ഏറെനേരത്തെ പരിശോധനയ്‌ക്ക് ശേഷമാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് കണിയാപുരം ഡിപ്പോയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാതന്റെ ഫോൺ സന്ദേശം തമ്പാനൂർ സ്റ്റേഷനിൽ ലഭിച്ചത്.
വിവരം സ്റ്റേഷൻ മാസ്റ്ററെ പൊലീസ് അറിയിച്ചതിന് പിന്നാലെ ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെയും മംഗലപുരം സി.ഐ സജീഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡിപ്പോയിലെത്തി. ഇതിനിടെ ഭയന്നുപോയ ജീവനക്കാരും നിരവധി യാത്രക്കാരും ഡിപ്പോയ്‌ക്ക് പുറത്തിറങ്ങി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ഡിപ്പോയിലും പരിസര പ്രദേശങ്ങളിലും ഏറെനേരം പരിശോധിച്ച ശേഷമാണ് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചത്. 11.30ഓടെ പരിശോധന നിറുത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങി.
ഡിപ്പോയിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം തമ്പാനൂർ പൊലീസിന് ലഭിച്ചത് നെറ്റ്കാളിൽ നിന്നായിരുന്നു. അതിനാൽ സന്ദേശം നൽകിയ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസിന്റെയും സൈബർ സെല്ലിന്റെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോട്ടോ: ബോംബ് സ്‌ക്വാഡ് കെ.എസ്.ആർ.ടി.സി
കണിയാപുരം ഡിപ്പോയിൽ പരിശോധന നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |