ആലപ്പുഴ: യുക്രെയിൻ അതിർത്തിയിലെത്തിയ ഇന്ത്യൻ സംഘത്തിന് നാട്ടിലേക്ക് വഴിയൊരുങ്ങുന്നുണ്ടെങ്കിലും പ്രധാന സ്ഥലങ്ങളായ കീവ്, കാർകീവ് മേഖലകളിൽ ബങ്കറുകളിൽ ദിവസങ്ങളായി കഴിയുന്നവർക്ക് മോചന പ്രതീക്ഷ ഇനിയും അകലെ. ഫോൺ ചാർജ് ചെയ്യാൻ പലരും ജീവൻ പണയം വച്ചാണ് അടുത്ത ഫ്ലാറ്റുകളിലെത്തുന്നത്.
ബങ്കറുകളിൽഅടിസ്ഥാന സൗകര്യങ്ങളില്ലെന്നും ചുറ്റുപാടും വെടിയൊച്ചകളും പൊടിപടലങ്ങളും മാത്രമാണെന്നും ഇവർ പറയുന്നു. നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്താതിരിക്കാൻ പലരും വീഡിയോകാൾ പോലും ചെയ്യുന്നില്ല.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഒരേ സ്ഥലത്ത് ഞെങ്ങി ഞെരുങ്ങിയാണ് നൂറുകണക്കിന് പേർ ഉറക്കമില്ലാതെ ഇരിക്കുന്നത്. കൈയിലുള്ള ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സ്റ്റോക്ക് തീർന്നുതുടങ്ങി. മലയാളി വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം ഹോസ്റ്റലുകളിൽ തന്നെ കഴിയുന്നുണ്ട്. ഇവിടെയും ഭക്ഷണത്തിന്റെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പ്രതിസന്ധി രൂക്ഷമാകുമെന്ന് കുട്ടികൾ പറയുന്നു. എണ്ണക്കമ്പനികളും ഗോഡൗണുകളും തകർക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കൊടും തണുപ്പാണ്. ഈ സാഹചര്യത്തിൽ വൈദ്യുതി ബന്ധം കൂടി തടസപ്പെട്ടാൽ വൻ ദുരന്തമാകും സംഭവിക്കുക.
.................
കടുത്ത തണുപ്പാണ് പ്രദേശത്ത്. നാല് ദിവസമായി ഉറങ്ങിയിട്ടില്ല. എങ്ങനെയെങ്കിലും ഒന്നുറങ്ങിയാൽ മതിയെന്ന അവസ്ഥയാണിപ്പോൾ. അതിർത്തിയിലെത്തുന്നവരെ മുൻഗണന അനുസരിച്ച് കയറ്റിവിടുന്നുണ്ട്.
അശ്വിൻ, വിദ്യാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |