കൊച്ചി: പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐ.ടി പാർക്കുകളിൽ ബാർ അനുവദിക്കാനുള്ള സർക്കാർ മാർഗനിർദേശങ്ങളുടെ കരട് പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ ഇതിനെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തി തുടങ്ങി. ഐ.ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് പത്തുവർഷത്തെ പ്രവൃത്തി പരിചയമുള്ള മികച്ച സേവന പാരമ്പര്യമുള്ള ഐ.ടി സ്ഥാപനങ്ങൾക്കായിരിക്കും ലൈസൻസ് അനുവദിക്കുക. ഇവർക്ക് ബാർ നടത്തിപ്പ് ഉപകരാർ നൽകാം. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ.ടി കമ്പനികൾക്കേ അനുമതി ലഭിക്കൂ. ഐ.ടി പാർക്കുകൾക്കുള്ളിലാകണം മദ്യശാലകൾ. അതിഥികളല്ലാത്ത പുറമേ നിന്നുള്ളവർക്ക് പ്രവേശന വിലക്കുമുണ്ട്.
"ഐ.ടി പാർക്കുകളിൽ ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങൾ വന്നിട്ടില്ല. വിജ്ഞാപനം വന്നാൽ മാത്രമേ പറയാൻ സാധിക്കു."
ഡി. രാജീവ്
അഡി. എക്സൈസ് കമ്മിഷണർ
"പുതിയ തീരുമാനത്തെ തീർച്ചയായും സ്വാാഗതം ചെയ്യുന്നു. ഐ.ടി മേഖലയിൽ പുതിയ കമ്പനി വരുമ്പോൾ അവർ ഏറ്റവും കൂടുതൽ നോക്കുന്നത് ഇത്തരം കാര്യങ്ങളാണ്. യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാവരും കഴിക്കുന്ന പാനീയമാണ് ബിയർ. ഈ രാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകാർ വരുമ്പോൾ ഇവരുമായി ബാറുകളിൽ പോകാറുണ്ട്. ഐ.ടി പാർക്കുകളിൽ ബാർ വന്നാൽ സമയ ലാഭവും യാത്രാലാഭവും ഉണ്ടാകും."
അനീഷ് പന്തലാനി
പ്രോഗ്രസീവ് ടെക്കീസ് ഓർഗനൈസേഷൻ
സംസ്ഥാന പ്രസിഡന്റ്
"പല സമയങ്ങളിലും വലിയ ജോലികൾ ഉണ്ടാകും. രാത്രി വൈകി ഇറങ്ങുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. ഈ സമയത്ത് ചെറുതായി മദ്യപിക്കണമെന്ന് തോന്നുന്നവരുണ്ട്. ജോലിയെ ബാധിക്കാത്ത തരത്തിൽ മദ്യപിക്കുന്നതിൽ തെറ്റില്ല"
അരുൺ ഗോപാലകൃഷ്ണൻ
ഉദ്യോഗസ്ഥൻ
ഇൻഫോപാർക്ക്
"ഐ.ടി പാർക്കിൽ ബാറുകൾ വരുന്നതിൽ എതിർപ്പില്ല. മദ്യപിക്കുന്നത് ഓരോരുത്തരുടെ വ്യക്തി താത്പര്യമാണ്. കഠിനമായ ജോലി കഴിയുമ്പോൾ മദ്യപിക്കാൻ തോന്നുന്നവരുണ്ട്. എന്നാൽ ജോലിയെ ബാധിക്കാത്ത തരത്തിൽ മദ്യപിക്കണമെന്നു മാത്രം."
ഇന്ദുജ രാജ്
ഉദ്യോഗസ്ഥ
ഇൻഫോപാർക്ക്
"മദ്യപാനംമൂലം സംസ്ഥാനത്ത് അക്രമം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ല. ജനങ്ങളുടെ സുരക്ഷയെപ്പറ്റി ചിന്തിക്കാതെ എങ്ങനെ വിൽക്കാം എന്നാണ് സർക്കാർ ചിന്തിക്കുന്നത്."
കെ.എം. രാധാകൃഷ്ണൻ
പ്രസിഡന്റ്
മദ്യനിരോധന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |