പാലക്കാട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന നഗരത്തിലെ നടപ്പാതകളുടെ പ്രവർത്തികൾ വർഷങ്ങൾ കടന്നുപോകുന്നതല്ലാതെ പൂർത്തിയാകുന്നമട്ടില്ല. പണികൾ ഇത്തരത്തിൽ ഇഴഞ്ഞു നീങ്ങുന്നതു കാരണം യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. നാലു വർഷത്തോളമായി പണികൾ മന്ദഗതിയിലായിട്ട്. കൊവിഡ് വ്യാപനം കുറഞ്ഞതിനു ശേഷം എല്ലാനിർമ്മാണ പ്രവർത്തികളും പുനരാരംഭിച്ചെങ്കിലും അമൃത് പദ്ധതികളെല്ലാം ഇപ്പോഴും മെല്ലെപ്പോക്ക് തന്നെയാണ്. മാസങ്ങൾക്ക് മുമ്പാരംഭിച്ച ഹെഡ്പോസ്റ്റ് ഓഫീസ് റോഡിലെ പ്രവർത്തനം ഇനിയും പാതിവഴിൽ തന്നെയാണ്. ഇതുതന്നെയാണ് നഗരപരിധിയിലെ പല ഭാഗത്തെയും നടപ്പാതകളുടെ അവസ്ഥ.
പലയിടത്തും തുടങ്ങിവയ്ക്കുന്ന പണികൾ സമയത്തിന് പൂർത്തിയാക്കാത്ത സ്ഥിതിയാണ്. സ്കൂളുകൾ പൂർണതോതിലായതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് നടപ്പാതകളുടെ സ്ലാബുകൾ ഇളകി കുഴികൾ രൂപപ്പെട്ടും കിടക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതോടൊപ്പം അപകടഭീഷണിയും ഉയർത്തുന്നു. ജില്ലാ ആശുപത്രിയുടെ മുൻവശം, കോട്ടമൈതാനം എന്നിവിടങ്ങളിലെ നടപ്പാതകളാണ് നിലവിൽ നവീകരണം പൂർത്തിയായിരിക്കുന്നത്.
നടപ്പാതകളെല്ലാം നവീകരിച്ചാൽ മാത്രമേ പേടികൂടാതെ യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കൂ. സ്റ്റേഡിയം ബൈപാസ് റോഡ് ഉൾപ്പെടെയുള്ള പല നടപ്പാതകളിലെയും സ്ലാബുകൾ കാണുമ്പോൾ നല്ലതാണെന്ന് തോന്നുമെങ്കിലും ചവിട്ടുമ്പോൾ ഇളകുന്ന അവസ്ഥയാണ്. പ്രായമായവർ ഉൾപ്പെടെ ഇത്തരം നടപ്പാതകളിലൂടെയാണ് നടക്കുന്നതെന്ന് അധികൃതർ ഓർക്കണം.
അശ്വനി, വിദ്യാർത്ഥി, തേങ്കുറുശ്ശി.
അമൃത് പദ്ധതിയുടെ കാലാവധി അടുത്ത മാർച്ച് വരെ നീട്ടിയിട്ടുണ്ട്. നിലവിൽ നഗരസഭയിൽ ആവശ്യത്തിനുള്ള എൻജിനീയർമാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പ്രതിസന്ധികൾ ഉണ്ടെങ്കിലും സമയബന്ധിതമായി പണികൾ പൂർത്തിയാക്കും.
ഇ.കൃഷ്ണദാസ്, വൈസ് ചെയർമാൻ, പാലക്കാട് നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |