11 വില്ലേജ് ഓഫീസുകൾ പ്രതിസന്ധിയിൽ
കൊല്ലം: ജില്ലയിലേയ്ക്ക് സ്ഥലം മാറിയെത്തിയ റവന്യൂ വകുപ്പിലെ 12 സീനിയർ ക്ലാർക്കുമാർക്ക് ഒരുമാസം കഴിഞ്ഞിട്ടും പോസ്റ്റിംഗ് നൽകാതെ ജില്ലാ ഭരണകൂടം. ഭരണപക്ഷത്തെ പ്രബല സർവീസ് സംഘടനകളായ എൻ.ജി.ഒ യൂണിയനും ജോയിന്റ് കൗൺസിലും തമ്മിൽ കോഴിക്കോട് മോഡൽ തർക്കം നിലനിൽക്കുന്നതാണ് കാരണം. പോസ്റ്റിംഗ് നടക്കാത്തതിനാൽ ജില്ലയിലെ 11 വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണ്. പോസ്റ്റിംഗ് ഇനിയും വൈകിയാൽ കൂട്ട അവധിയെടുക്കുമെന്ന നിലപാടിലാണ് ജില്ലയിലെ വില്ലേജ് ഓഫീസർമാർ.
ജനുവരി 13ന് ഇറങ്ങിയ സ്ഥാനക്കയറ്റ ഉത്തരവിൽ ജില്ലയിലെ എട്ട് ഉദ്യോഗസ്ഥർ ഇടംപിടിച്ചിരുന്നു. സ്പെഷ്യൽ വില്ലേജ് ഓഫീസർ, സീനിയർ ക്ലാർക്ക് തസ്തികയിൽ പ്രവർത്തിച്ചിരുന്ന ഇവർ വില്ലേജ് ഓഫീസർ, ഹെഡ് ക്ലാർക്ക്, റവന്യൂ ഇൻസ്പെക്ടർ തസ്തികയിൽ മറ്റ് ജില്ലകളിലേക്ക് പോയി. ഇതിന് മുമ്പ് സമാനമായ തരത്തിൽ നാലുപേർ സ്ഥാനക്കയറ്റം ലഭിച്ച് പോയിരുന്നു. ഈ ഒഴിവ് നികത്താൻ ഫെബ്രുവരി 2ന് എൽ.ഡി ക്ലാർക്കുമാർക്ക് സീനിയർ ക്ലാർക്ക്, സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകി വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്രി. ഇങ്ങനെ എത്തിയവർക്കാണ് ഇതുവരെ പോസ്റ്റിംഗ് നൽകാത്തത്.
വില്ലേജ് ഓഫീസിൽ ആകെ അഞ്ച് ജീവനക്കാരാണുള്ളത്. ഇപ്പോൾ കൊവിഡ് നഷ്ടപരിഹാര വിതരണം, ഭൂമിയുടെ ഇനം മാറ്രൽ തുടങ്ങിയ അപേക്ഷകൾ കൂട്ടത്തോടെ എത്തുന്ന സമയമാണ്. സ്പെഷ്യൽ വില്ലേജ് ഓഫീസർമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്ന വില്ലേജ് ഓഫീസുകളിൽ ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കം മന്ദഗതിയിലാണ്.
തർക്കത്തിന് കാരണം?
1. സീനിയോരിറ്റി പരിഗണിച്ച് ഓൺലൈനായി സ്ഥലം മാറ്റം നടത്തണമെന്നാണ് എൻ.ജി.ഒ യൂണിയന്റെ നിലപാട്
2. എന്നാൽ കേസ് അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ സ്ഥലംമാറ്രം നിലവിൽ സാദ്ധ്യമല്ലെന്നാണ് റവന്യു വകുപ്പിന്റെയും ജോയിന്റ് കൗൺസിലിന്റെയും നിലപാട്
3. ഇപ്പോഴത്തെ സ്ഥലമാറ്റത്തിനെതിരെ എൻ.ജി.ഒ യൂണിയൻ നൽകിയ കത്തിനെ തുടർന്നാണ് ജില്ല ഭരണകൂടം സ്ഥാനക്കയറ്റം ലഭിച്ച് വന്നവരുടെ പോസ്റ്റിംഗ് വൈകിപ്പിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |