കൊച്ചി: സാംസ്കാരിക ദേശീയത രാജ്യത്തെ മനുഷ്യരിലെ ഒരു വിഭാഗത്തെ അന്യരാക്കി മാറ്റി നിറുത്തുന്ന ആയുധത്തിന്റെ പേരാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമാണിത്. കഴിഞ്ഞ ഡിസംബർ 17, 18, 19 ദിവസങ്ങളിൽ മതപാർലമെന്റ് ചേർന്ന് പറഞ്ഞത് നമ്മൾ അവരെ കൊന്നൊടുക്കുകയെന്നതാണ്. അവർ ആവർത്തിച്ച് പറയുകയും ചെയ്തു. അഭിമന്യു ദാരുണമായി കൊലചെയ്യപ്പെട്ടു. അതിനു പിന്നിലുള്ള വർഗ്ഗീയ കൂട്ടായ്മ സംഘപരിവാർ രാജ്യത്തുയർത്തുന്ന ഭീഷണിയെ നേരിടാനാണെന്നാണ് പറയുന്നത്. എന്നാൽ ഈ സംഘടന ആർ.എസ്.എസ് മാതൃകയിലുള്ള തീവ്രവാദ ന്യൂനപക്ഷ സംഘടനയാണ്. സംഘപരിവാറിനെ വിമർശിക്കുകയും ആർ.എസ്.എസിനെതിരെ അപ്രിയമായി പറയുകയും ചെയ്തവരെ കൊലപ്പെടുത്തുന്നതാണ്.
കന്നട സാഹിത്യത്തിലെ തകഴിയെന്ന് അറിയപ്പെടുന്ന വചന സാഹിത്യകാരൻ ഡോ. ഘൽബുർഗി ദാരുണമായി കൊലചെയ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ സംഘപരിവാറിനെതിരെ സംസാരിച്ച നിരവധി സാഹിത്യകാരെ കൊലപ്പെടുത്തി.
പൻസാരെ, ഗൗരി ലങ്കേഷ് എന്നിവർ ഇതിനുദാഹരണമാണ്. വിയോജിപ്പുള്ളവരെ കൊന്നുകളയുന്ന ഭരണമാണ് നടക്കുന്നത്. ഇതൊരു സാംസ്കാരിക പ്രശ്നം കൂടിയാണ്. ഗാന്ധിജിയെ വധിക്കാൻ കൂട്ടു നിന്ന സവർക്കറാണ് എന്റെ ഗുരു എന്നുപറയാൻ മടിയില്ലാത്ത പ്രധാനമന്ത്രിയാണിന്നുള്ളത്.
സാംസ്കാരിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ലയിച്ചു ചേർന്ന അവസ്ഥയാണിന്നുള്ളത്. സംഘപരിവാറിന്റെ പിടിയിൽ നിന്ന് കേന്ദ്രഭരണത്തെ ഒഴിപ്പിച്ചാൽ തീരുന്നതല്ല. ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ സംഘപരിവാറിന്റെ ആശയങ്ങൾ വേരാഴ്ത്തിയിട്ടുള്ളത് ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംസ്കാരിക രംഗം അഭിവൃദ്ധിപ്പെടണമെങ്കിൽ സർഗാത്മകത വേണമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു.
മതഭീകരത വളർന്നു വരുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ജില്ലാ കമ്മിറ്റി അംഗം എം. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനു, പ്രൊഫ. കെ. സച്ചിതാനന്ദൻ, ഡോ. സുനിൽ പി. ഇളയിടം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |