നാല് പ്രതികളുടെ ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റി
തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിൽ അന്വേഷണം സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണച്ചുമതല ആർക്ക് നൽകണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി തീരുമാനിക്കും. അതേസമയം നിലവിൽ കേസ് അന്വേഷിക്കുന്ന സിറ്റി പൊലീസിലെ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി. രാവിലെ ആരംഭിച്ച നടപടികൾ വൈകിട്ടോളം തുടർന്നു. സ്ത്രീയുടെ പരാതി ലഭിച്ചതും സംഭവസ്ഥലം സന്ദർശിച്ചതും പ്രതികളെ കസ്റ്റഡിയിലെടുത്തതും തുടർനടപടികൾ സ്വീകരിച്ച കാര്യങ്ങളും പൊലീസുകാർ ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. പൊലീസുകാർ നടപടിക്രമങ്ങൾ പാലിച്ചാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതും വൈദ്യപരിശോധന നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ഇതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ വൈകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നംഗ ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. പ്രാഥമിക നിഗമനത്തിൽ മരണകാരണം ഹൃദയാഘാതമാണെങ്കിലും ഇതുണ്ടായത് എങ്ങനെയെന്ന് വ്യക്തമാകാൻ കൂടുതൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ വരേണ്ടതുണ്ടെന്നാണ് ഡോക്ടർമാരുടെ നിലപാട്. സദാചാര പൊലീസിംഗിന് വിധേയമായി മർദ്ദനമേൽക്കേണ്ടിവന്ന പേരൂർക്കട സ്വദേശിയായ ഐ.ടി ജീവനക്കാരന്റെയും ഭാര്യയുടെയും സുഹൃത്തിന്റെയും മൊഴികൾ ഇന്നോ നാളെയോ രേഖപ്പെടുത്തും.
മരിച്ച സുരേഷിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ജഡ്ജിക്കുന്നിൽ സദാചാര പൊലീസിംഗ് നിത്യ സംഭവമാണെന്ന് പ്രദേശവാസികൾ മൊഴി നൽകിയതായി അന്വേഷണസംഘം വ്യക്തമാക്കി. പ്രദേശത്ത് വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ സദാചാര പൊലീസിംഗ് നടന്നുവന്നിരുന്നു. അതേസമയം സാദാചാര പൊലീസിംഗ് പരാതിയിൽ റിമാൻഡിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ മാറ്റിവച്ചു. അപേക്ഷ ഇന്ന് നെയ്യാറ്റിൻകര കോടതി പരിഗണിക്കും.
അമ്മയും മകനുമാണെങ്കിൽ തെളിവ് കാണിക്ക്
ജഡ്ജിക്കുന്നിലെത്തിയ വൃദ്ധയായ അമ്മയും മകനെയും പോലും ഇവിടത്തെ പ്രാദേശിക സംഘങ്ങൾ വെറുതേ വിട്ടില്ലെന്നും അന്വേഷണസംഘം പറഞ്ഞു. ഇവരോട് അമ്മയും മകനും ആണെന്നതിന് തെളിവ് നൽകാൻ പറഞ്ഞ് ഭീഷണിപ്പെടുത്തി. മോഡേണായി വസ്ത്രം ധരിച്ചതിൽ സംശയം തോന്നിയായിരുന്നു ഭീഷണിപ്പെടുത്തലെന്ന് ഇരുവരും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇവിടെ അർദ്ധരാത്രി മുതൽ പുലർച്ചെ വരെ വാഹനങ്ങൾ വന്നുപോകുന്നുണ്ട്. ലഹരി ഉപയോഗവും കച്ചവടവും പിടിച്ചുപറിയുമടക്കം നടക്കുന്നതായാണ് സൂചന. അറസ്റ്റിലായ സംഘമല്ലാതെ മറ്റ് പ്രാദേശിക സംഘങ്ങളും ജഡ്ജിക്കുന്നിനെ സ്വൈരവിഹാര കേന്ദ്രമാക്കി വിഹരിക്കുന്നുണ്ട്.
പരാതി നൽകും
സുരേഷിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകും. ഞായറാഴ്ച ചടങ്ങുകൾക്ക് ശേഷമാകും ഇത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരം കിട്ടിയാൽ കാണുമെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |