കോട്ടയം : സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ച് ആഴ്ചകളായിട്ടും വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർക്കാവുന്നില്ല. സ്വകാര്യ ബസുകളിൽ കയറ്റാത്തത് മുതൽ തിരക്ക്, നടപ്പാതയില്ലാത്ത ഭാഗങ്ങളുമൊക്കെ യാത്രാ ദുരിതം വിതയ്ക്കുന്നു. കുമരകം എസ്.കെ.എം സ്കൂളിലെ വിദ്യാർത്ഥികളേറെയും ദുരിതത്തിലായത് സ്വകാര്യ ബസുകളുടെ തെറ്റായ നയം മൂലമാണ്. രാവിലെയും വൈകിട്ടും സ്റ്റോപ്പിൽ ബസ് നിറുത്തില്ല. പ്രിൻസിപ്പലും, പി.ടി.എയും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കിലോമീറ്ററുകളോളം നടന്നാണ് ഇപ്പോൾ സ്കൂളിലെത്തുന്നത്. ഇന്നലെ പൊലീസുകാർ സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ കയറ്റിവിട്ടത്. രാവിലെ നിറയെ ആളുകളുമായെത്തുന്ന ബസുകളിൽ കയറാൻ കുട്ടികൾക്ക് കഴിയുന്നില്ല. ബസ് കിട്ടാൻ താമസിക്കുന്നത് കാരണം സമയത്ത് ക്ലാസിനെത്താനും, തിരികെ വീട്ടിലെത്താനും വിദ്യാർത്ഥികൾ പാടുപെടുകയാണ്.
നടപ്പാതയില്ല
നഗരത്തിൽ പല റോഡുകളിലും നടപ്പാതയില്ലാത്തതും പൊളിഞ്ഞു കിടക്കുന്നതും കാരണം വിദ്യാർത്ഥികൾക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ഇത് അപകടഭീഷണിയും ഉയർത്തുന്നു. സീബ്രാ ലൈൻ മാഞ്ഞു തുടങ്ങിയതാണ് മറ്റൊരു പ്രതിസന്ധി. ബേക്കർ ജംഗ്ഷനിൽ നടപ്പാത വേണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായില്ല.
സമയ ക്രമീകരണം
വൈകിട്ട് വിദ്യാർത്ഥികൾ എല്ലാവരും ഒരുമിച്ചു റോഡിലേക്ക് എത്തുന്നത് കുറയ്ക്കാനായി ഇടവേളകളിലായി ക്ലാസ് വിടുകയാണ് ചെയ്യുന്നത്. റോഡിൽ ഒന്നിച്ചു കൂടാതിരിക്കാനും ബസിൽ കയറാൻ തിക്കും തിരക്കും കുറയ്ക്കാനും ഇതു സഹായകമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |