കിഴക്കമ്പലം: കളഞ്ഞു കിട്ടിയ മൊബൈൽഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ(20), ആസാം തേസ്പൂർ സ്വദേശി അബ്ദുൾ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈൽ ഫോൺ കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര ഭാഗത്തു വച്ച് നഷ്ടപ്പെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസിലാക്കിയ മാത്യു ഉടൻ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. പെരിങ്ങാലയിലെ വർക്ക്‌ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൾ കലാമിനെക്കുറിച്ച് വിവരം ലഭിച്ചത്.
ഫോൺ ലഭിച്ചത് അബ്ദുൾ കലാമിനായിരുന്നു. പളളിക്കര മീൻ മാർക്കറ്റിലെ തൊഴിലാളിയായ ഇയാൾ മൊബൈൽ ഫോണിൽ നിന്ന് ബാങ്ക് പാസ്‌വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഈ പണത്തിൽ നിന്ന് കലാം എഴുപതിനായിരം രൂപയുടെ ഐഫോണും വസ്ത്രങ്ങളും വാങ്ങി. ബാക്കി തുക റോണിമിയയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. പിന്നീട് ഫോൺ ഉപേക്ഷിച്ചെങ്കിലും പൊലീസ് കണ്ടെടുത്തു. നാട്ടിലേക്ക് മുങ്ങാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പിടിയിലായത്.
പൊലീസ് ഇൻസ്‌പെക്ടർ വി.ടി. ഷാജൻ, എസ്.ഐ എം.പി. എബി, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എ. അബ്ദുൾ മനാഫ്, സിവിൽ പൊലീസ് ഓഫീസർ ടി.എ. അഫ്‌സൽ, ഏ.ഒ. പ്രമോദ്, ഹോംഗാർഡ് യാക്കോബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |