തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ യാത്രക്കായി പുഴ കടക്കാനുള്ള പള്ളിയോടത്തിന്റെ മിനുക്കുപണികൾ ആരംഭിച്ചു. ആഞ്ഞിലി മരത്തിൽ പണിതീർത്ത് പിച്ചള പൊതിഞ്ഞ് ഹനുമാൻ വിഗ്രഹത്തോടെയുള്ളതാണ് പള്ളിയോടം. വർഷത്തിൽ ഒരിക്കൽ മാത്രമേ പള്ളിയോടം പുഴയിൽ നിന്ന് പുറത്തിറക്കാറുള്ളൂ. മാർച്ച് 13ന് രാവിലെ 10ന് ശേഷം ആഘോഷപൂർവ്വമാണ് പള്ളിയോടം നീറ്റിലിറക്കുക. 1984ൽ ആയുർ ദേവകി ഡയറി ഉടമയായിരുന്ന സത്യനാണ് പള്ളിയോടം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്യാം പി. മേനോനാണ് പള്ളിയോടത്തിന്റെ മിനുക്കുപണികൾ ചെയ്തു വരുന്നത്. തേവരുടെ കോലം വഹിച്ച് തൃക്കോൽശാന്തി പങ്കായം തുഴഞ്ഞ് ക്ഷേത്രത്തിന്റെ മുന്നിലൂടെ ഒഴുകുന്ന കനോലികനാലിന് കുറുകെയുള്ള സഞ്ചാരം പൂരക്കാലത്തെ സവിശേഷമായ കാഴ്ചയാണ്.
ആറാട്ടുപുഴ പൂരം: കൃത്യമായ നിരീക്ഷണം, ഒരുക്കങ്ങൾ...
മന്ത്രിയുടെ നേതൃത്വത്തിൽ യോഗം തൃശൂർ: ആറാട്ടുപുഴ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം ഉറപ്പുവരുത്തണമെന്നും പൊലീസ്, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകൾ ഇതിനായി കൃത്യമായ ഒരുക്കം നടത്തണമെന്നും മന്ത്രി കെ.രാജൻ.
മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ചേംബറിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തിലും കേരളത്തിലെ ഉത്സവങ്ങളും മറ്റ് ടൂറിസം പരിപാടികളും പൂർണ്ണമായി മാറ്റി നിറുത്താനാകില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും ആഭ്യന്തരമായ അച്ചടക്കത്തിനുള്ള പൊതുവായ തയ്യാറെടുപ്പ് നടത്തണം. സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രദേശത്ത് സി.സി.ടി.വി കാമറ വേണ്ടതുണ്ടെങ്കിൽ താത്കാലികമായി ആ സംവിധാനം ഉപയോഗിക്കണം. പൊലീസ്, ഫോറസ്റ്റ്, ഇലക്ട്രിസിറ്റി, ആരോഗ്യം, പഞ്ചായത്ത്, ഉത്സവ കമ്മിറ്റി തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കൺട്രോൾ റൂം സേവനം വേണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആചാരങ്ങൾക്ക് തടസം ഉണ്ടാകാതെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.കെ രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. പൂരത്തിന് 65 ആനകളെ അനുവദിക്കാൻ നേരത്തെ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. എഴുന്നള്ളിപ്പിനുള്ള ആനകളുടെ ഫിറ്റ്നെസ് ചീഫ് വെറ്ററിനറി സ്ക്വാഡ് പരിശോധിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ, പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, ഇറിഗേഷൻ തദ്ദേശ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |