തൊടുപുഴ: യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധികം തടവുശിക്ഷ അനുഭവിക്കണം. ആനവിരട്ടി പീച്ചാട് പുളിന്താനത്ത് ജെക്‌സിൻ ആന്റണിയെ കൊലപ്പെടുത്തിയ കേസിൽ മാട്ടുപ്പാറത്തോട്ടത്തിൽ ബിജുവിനെയാണ് ശിക്ഷിച്ചത്. തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ജി. അനിലാണ് കേസിൽ വിധി പറഞ്ഞത്. 2012 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം പള്ളി പെരുന്നാൾ കഴിഞ്ഞ് ജെക്‌സിൻ ബൈക്കിൽ മടങ്ങുകയായിരുന്നു. ഇതിനിടെ ബിജുവിനെ ഇയാളുടെ സഹോദരിയുടെ വീടിന് സമീപം കണ്ടു. ജെക്സിന്റെ കൈയിൽ നിന്ന് ബിജു പണം കടം വാങ്ങിയിരുന്നു. ഈ പണം ഉടൻ തിരികെ നൽകണമെന്ന് ബിജുവിനോട് ജെക്‌സിൻ ആവശ്യപ്പെട്ടു. ഇതേചൊല്ലി രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബിജു സഹോദരിയുടെ വീട്ടിൽ നിന്ന് ഒരു ഇരുമ്പ് പൈപ്പ് എടുത്തുകൊണ്ട് വന്ന് ബൈക്കിൽ കയറാൻ തുടങ്ങിയ ജെക്‌സിനെ പിന്നിൽ നിന്ന് തലയ്ക്ക് അടിച്ചു വീഴ്ത്തി. നിലത്തു കമിഴ്ന്നുവീണ ജെക്‌സിന്റെ തലയിൽ പൈപ്പ് കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി. കുര്യൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |