പെരിന്തൽമണ്ണ: അവയവദാതാക്കളിൽ നിന്നും ഇരുകണ്ണുകളും ലഭിച്ച് കാഴ്ച്ച തിരിച്ചുപിടിച്ച കുന്നുമ്മൽ മീനാക്ഷിയെ (58) ലോക വനിതാദിനത്തോട് അനുബന്ധിച്ച് അമൃതം പൊയ്ക കൂട്ടായ്മ ആദരിച്ചു. മീനാക്ഷിയുടെ നേതൃത്വത്തിൽ അവയവങ്ങൾ ദാനം ചെയ്യാൻ എല്ലാവരും തയ്യാറാണെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു.
പരമ്പരാഗതമായി പപ്പട നിർമ്മാണ ജോലി ചെയ്ത് ഉപജീവനം നടത്തി വരുന്നതിന്നിടെയാണ് 10 വർഷം മുൻപ് എരവിമംഗലം സ്വദേശിനി ആയകുന്നുമ്മൽ മീനാക്ഷിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു തുടങ്ങിയത്.13 വർഷം മുൻപ് അസുഖബാധിതനായ ഭർത്താവ് കുഞ്ഞുകുട്ടൻ മരണമടപ്പോൾ ഒരു പെൺകുട്ടിയും രണ്ടു ആൺമക്കളുമടങ്ങിയ കുടുംബത്തിന്റെ എല്ലാ ചുമതലയും മീനാക്ഷിയുടേതായി. കാഴ്ച നഷ്ടപ്പെട്ട് കുടുംബം അനാഥമാകാവുന്ന അവസ്ഥയിൽ നിന്നും കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിക്കാൻ ഇവർക്കായി.
കോയമ്പത്തൂരിൽ അരവിന്ദ് കണ്ണാശുപത്രിയിൽ 2019ലും 2022 ലുമാണ് ശസ്ത്രക്രിയകൾ നടത്തിയത്. ഐ ബാങ്ക് സൗകര്യമുള്ള കണ്ണാശുപത്രിയിൽ ബുക്ക് ചെയ്ത് കാത്തിരുന്നാൽ ആർക്കും ഊഴത്തിനനുസരിച്ച് കണ്ണുകൾ ലഭ്യമാവാം.
പുലാമന്തോൾ ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപിക സുമതി. കെ മകളും എരവിമംഗലത്ത് പപ്പട നിർമ്മാണ പ്രവർത്തനം നടത്തുന്ന സുധീഷ്, സുരേഷ് എന്നിവരാണ് മീനാക്ഷിയുടെ മക്കൾ.
അമൃതം ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. പി. കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീനാക്ഷിയെ ഡോ. ഷീബ കൃഷ്ണദാസ് പൊന്നാട അണിയിച്ച് ആദരിച്ചു. നീന്തൽ പരിശീലക കെ. നളിനിദേവി, ഡോ. വിഷ്ണു മോഹൻ, ബ്യൂട്ടീഷൻ ജെസ്സി നവാസ്, കെ. ബഷീർ എന്നിവർ സംസാരിച്ചു. കെ. മീനാക്ഷി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |