തൃശൂർ: കാഴ്ചയെ കൊല്ലുന്ന നിശ്ശബ്ദ കൊലയാളിയായി ഗ്ലോക്കോമ മാറുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ. രോഗമുണ്ടെന്ന സൂചന പോലും ലഭിക്കാത്തതു കൊണ്ടാണ് ഈ രോഗത്തിനെ നിശ്ശബ്ദ കൊലയാളിയെന്ന് വിളിക്കുന്നത്. ഇന്ത്യയിൽ ഏതാണ്ട് 12 ദശലക്ഷം ഗ്ളോക്കോമ രോഗികൾ ഉള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇതിൽ 1.2 ദശലക്ഷം ആളുകൾക്ക് അന്ധത ബാധിച്ചിട്ടുണ്ട്. ലോകത്തിൽ 78 ദശലക്ഷം ആളുകളുടെ കാഴ്ചയെ ബാധിക്കുന്ന നേത്രരോഗമാണിത്.
പ്രകാശം നിറഞ്ഞ ഈ ലോകം കാണാനായി കാഴ്ച സംരക്ഷിക്കൂ എന്നതാണ് ഈ വർഷത്തെ ഗ്‌ളോക്കോമ വാരസന്ദേശം. തുടക്കത്തിൽ തന്നെയുള്ള രോഗനിർണയവും ചികിത്സയും കൊണ്ട് അന്ധതയെ ഒരു പരിധി വരെ തടയാം.
ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ 11 കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ ഗ്ലോക്കോമ നിർണയ ക്യാമ്പുകൾ നടത്തും. കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസിന്റെയും തൃശൂർ അക്കാഡമി ഒഫ് ഓഫ്തൽമിക് സർജൻസിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.
ക്യാമ്പ് നടത്തുന്ന സ്ഥലങ്ങൾ:
ഗവ . മെഡിക്കൽ കോളേജ് തൃശൂർ, ജൂബിലി മിഷൻ തൃശൂർ, അമല ഹോസ്പിറ്റൽ, ഐ വിഷൻ ഹോസ്പിറ്റൽ, ഐ കെയർ സെന്റർ ചെമ്പുക്കാവ്, തൃശൂർ, ശാന്തി ഹോസ്പിറ്റൽ കൊടകര, റാണി മേനോൻ ഐ ഹോസ്പിറ്റൽ തൃശൂർ, ദൃശ്യം ഐ കെയർ സെന്റർ, മലബാർ ഐ ഹോസ്പിറ്റൽ തൃശൂർ, അശ്വിനി ഹോസ്പിറ്റൽ, ആര്യ ഐ കെയർ ഹോസ്പിറ്റൽ.
ഗ്ലോക്കോമ
പരിഹാരം
മുൻകൂട്ടി അറിഞ്ഞാൽ കാഴ്ച നഷ്ടപ്പെടുന്നത് നിയന്ത്രിക്കാം. വേണ്ടത് പതിവായ കണ്ണ് പരിശോധന. 40ന് മുകളിലുള്ളവർ മൂന്ന് വർഷത്തിലൊരിക്കലും 65ന് മുകളിലുള്ളവർ വർഷം തോറും കണ്ണ് പരിശോധിക്കണം. മരുന്നും ശസ്ത്രക്രിയയും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |