കെ.എസ്.ആർ.ടി.സി സർവീസ് ഇന്ന് മുതൽ
തിരുവനന്തപുരം: നവീകരണം പൂർത്തിയായ എയർപോർട്ട് - ശംഖുംമുഖം റോഡ് ഇന്ന് മുതൽ ഗതാഗതത്തിന് തുറന്ന് നൽകും. ഇന്നലെ റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും ആന്റണി രാജുവിന്റെയും നേതൃത്വത്തിലാണ് തീരുമാനം. റോഡിന്റെ നിർമ്മാണം 15ന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
2018 മുതൽ തുടർച്ചയായുണ്ടായ കടൽക്ഷോഭവും പ്രളയവും ടൗട്ടേ ചുഴലിക്കാറ്റുമാണ് ശംഖുംമുഖം തീരത്ത് ബീച്ചിന്റെയും റോഡിന്റെയും തകർച്ചയ്‌ക്ക് കാരണമായത്. റോഡ് നിർമ്മാണമുൾപ്പെടെ 1.66 കോടി രൂപയുടെ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. അനുബന്ധമായുള്ള ഓടയുടെ നിർമ്മാണമാണ് ഇനി പൂർത്തിയാകാനുള്ളത്. ഒരുമാസത്തിനകം ഓട നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ബി.എം ആൻഡ് ബി.സി മാതൃകയിലുള്ള റോഡിൽ അവശേഷിക്കുന്ന കോൺക്രീറ്റ് ജോലികളും ഈ ആഴ്ച നടത്തും. രാജ്യാന്തര വിമാനത്താവളത്തിലേക്കും ശംഖുംമുഖം ബീച്ചിലേക്കുമുള്ള റോഡ് മഴക്കെടുതിയിൽ തകർന്നതോടെ മാസങ്ങളായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ചശേഷം മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഓരോ മാസവും അവലോകനവും വിലയിരുത്തലും നടത്തിയാണ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയത്. മൂന്നുതവണ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടും ഒരു തവണ മുഖ്യമന്ത്രിയും പദ്ധതിയുടെ നിർമ്മാണ പുരോഗതി അവലോകനം ചെയ്‌തിരുന്നു.
ഭാവിയിൽ കടലാക്രമണത്തിൽ റോഡിന് തകർച്ചയുണ്ടാകാത്തവിധം ഡയഫ്രം വാളും ഗൈഡ് വാളും നിർമ്മിച്ച് റോഡിന് സംരക്ഷണ കവചം തീർത്തിട്ടുണ്ട്.
മന്ത്രിയുടെ ഓഫീസ് നേരിട്ടും പൊതുമരാമത്ത് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ചീഫ് എൻജിനിയർ തുടങ്ങി ഉദ്യോഗസ്ഥരും നിർമ്മാണ പുരോഗതി നിരീക്ഷിച്ചു. മന്ത്രിമാർക്ക് പുറമേ മേയർ ആര്യാ രാജേന്ദ്രൻ, പൊതുമരാമത്ത് റോഡ്സ് ചീഫ് എൻജിനിയർ അജിത്കുമാർ തുടങ്ങിയവരും ഇന്നലെ സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |