കോഴിക്കോട്: മുമ്പു കാലത്ത് തെളിനീരിന് കേൾവികേട്ട കടിയങ്ങാട് ചെറുപുഴയുടെ പ്രതാപം വീണ്ടെടുക്കാൻ നാട്ടുകാർ കൈകോർത്ത് ഇറങ്ങുന്നു. പ്രദേശവാസികളുടെ ആവശ്യം ഉൾക്കൊണ്ട ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുഴ സംരക്ഷണ പദ്ധതി നടപ്പാക്കുക.
കൂത്താളി പഞ്ചായത്ത് അതിർത്തിയോടു ചേർന്ന പര്യയി - ഏരംതോട്ടം കോവുപ്പുറം മുതൽ കല്ലർമൂഴി വരെയുള്ള ഏഴ് കിലോമീറ്റർ പരിധിയിലെ മാലിന്യങ്ങളത്രയും പുഴയിൽ നിന്ന് നീക്കും. ലോക ജലദിനമായ മാർച്ച് 22 ന് അയ്യായിരം സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി പുഴ വൃത്തിയാക്കുന്നതിലൂടെ ഒഴുക്ക് സുഗമമാക്കും. തുടർന്ന് കയർ ഭൂവസ്ത്രം വിരിച്ചും ഈറ്റ, മുള, കണ്ടൽ എന്നിവ വച്ചു പിടിപ്പിച്ചും സൗകര്യപ്രദമായ ഇടങ്ങളിൽ കുളിക്കടവുകൾ സജ്ജമാക്കിയും പരിപാലനം ഉറപ്പാക്കും. ഇതിന്റെ ചുമതല പുഴത്തീരങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായിരിക്കും. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കുന്നുമുണ്ട്.
സംരക്ഷണ യജ്ഞത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതയും പരമാവധി പ്രയോജനപ്പെടുത്തും. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെയും പിന്തുണയുമുണ്ട്.
പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നായി അയ്യായിരത്തിലേറെ വൊളണ്ടിയർമാരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. വിവിധ സ്‌ക്വാഡുകളാക്കി ഇവർക്ക് ഇരുകരകളും വിഭജിച്ച് ശുചീകരണച്ചുമതല നൽകും. പുഴയോരത്ത വീടുകളിൽ നിന്നോ മറ്റോ അഴുക്ക് പുഴയിലേക്ക് ഒഴുക്കുന്നുണ്ടെങ്കിൽ കണ്ടെത്തി തടയും.
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് ബദൽ സെപ്ടിക് ടാങ്ക് നിർമ്മാണത്തിന് പഞ്ചായത്ത് ധനസഹായം ലഭ്യമാക്കും. വൊളണ്ടിയർമാർക്ക് തൊഴിലുപകരണങ്ങളും ഭക്ഷണവും കുടിവെള്ളവും അതത് വാർഡ് കമ്മിറ്റികൾ എത്തിക്കും. സാദ്ധ്യമാകുന്ന ഇടങ്ങളിൽ യന്ത്രാപകരണങ്ങൾ ഉപയോഗിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയർമാനായുള്ള 501 അംഗ കമ്മിറ്റിയ്ക്കാണ് പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടച്ചുമതല.
കടിയങ്ങാട് പാലത്തിനടുത്ത് 22 ന് രാവിലെ 9ന് ടി.പി. രാമകൃഷ്ണൻ എം.എൽ എ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി സംബന്ധിക്കും.
" ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതിയ്ക്ക് വലിയ മുന്നൊരുക്കം നടക്കുന്നുണ്ട്. എല്ലായിടത്തുനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. ചെറുപുഴയിൽ വീണ്ടും തെളനീരൊഴുകാൻ തുടങ്ങും.
ഉണ്ണി വേങ്ങേരി,
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |