കണ്ണൂർ: കുട്ടികളുപയോഗിക്കുന്ന കളിപ്പാട്ടങ്ങൾക്കും എല്ലാ ചെരുപ്പുകൾക്കും ഇനി മുതൽ ഐ.എസ്.ഐ മാർക്ക് നിർബന്ധം. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഈ സംവിധാനം. 350 ഉത്പന്നങ്ങൾക്കാണ് നിലവിൽ ഐ.എസ്.ഐ മാർക്കുള്ളത്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ് കൊച്ചി ബ്രാഞ്ച് ഓഫീസ് ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിലാണ് പുതിയ ഉത്തരവുകളെപറ്റി വ്യക്തമാക്കിയത്. കൊച്ചി ബ്രാഞ്ച് ഓഫീസിലെ ശാസ്ത്രജ്ഞരായ എസ്. റിനോ ജോൺ, എം. രമിത്ത് സുരേഷ് എന്നിവർ ക്ലാസെടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കഴക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരത്തിന്റെ പ്രാധാന്യം, ഇന്ത്യൻ സ്റ്റാന്റേർഡ്സ്, ഐ.എസ്.ഐ മാർക്ക്, രജിസ്‌ട്രേഷൻ മാർക്ക്, ഹാൾമാർക്ക് തുടങ്ങി വിവിധ ബി.ഐ.എസ് സർട്ടിഫിക്കേഷനുകൾ, ഇന്ത്യൻ സർക്കാരിന്റെ ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾ എന്നിവയാണ് ക്ലാസെടുത്ത മറ്റു വിഷയങ്ങൾ. ഉത്പന്നങ്ങളുടെ ഗുണ നിലവാരം, ലൈസൻസ്, പരാതികൾ, വ്യാജ ഐ.എസ്.ഐ മാർക്കുകൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സിന്റെ വെബ്‌സൈറ്റ്, ഉത്പന്നങ്ങളുടെ രജിസ്‌ട്രേഷനുകളും മറ്റു വിവരങ്ങളും ലഭ്യമാകുന്ന ആപ്ലിക്കേഷനായ ബിസ്‌കേർ എന്നിവയെ പറ്റിയും വിശദമായി ക്ലാസെടുത്തു.
ബിസ്‌കേർ ആപ്പിൽ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ലൈസൻസ് നമ്പർ നൽകിയാൽ വിവരങ്ങൾ ലഭിക്കും. ഇതിൽ പരാതികൾ അറിയിക്കാനും സാധിക്കും. തുടർന്ന് ക്ലാസിൽ ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും മറുപടിയും നൽകി. എ.ഡി.എം കെ.കെ ദിവാകരനും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |