പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ രണ്ടാം പ്രതി റാണി സജി പൊലീസിൽ കീഴങ്ങി. പത്ത് മാസം ഒളിവിലായിരുന്ന ഇവർ ഇന്നലെ രാവിലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. നിക്ഷേപകരിൽ നിന്ന് 30 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതി സജി സാം റിമാൻഡിൽ തുടരുകയാണ്.
ഒാമല്ലൂർ ആസ്ഥാനമായ തറയിൽ ഫിനാൻസിന്റെ മാനേജിംഗ് പാർട്ണറും ഒന്നാം പ്രതിയുമായ സജീ സാമിന്റെ ഭാര്യയാണ് റാണി . മുൻകൂർ ജാമ്യത്തിനു ശ്രമിച്ച് പരാജയപ്പെട്ട റാണി എറണാകുളത്ത് മകന്റെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. വിഷാദരോഗത്തിന് ചികിൽസയിലായിരുന്നുവെന്ന് റാണിയുടെ മൊഴിയിലുണ്ട്. തട്ടിപ്പിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലുളള പ്രതികരണങ്ങളാണ് ഇവർ നടത്തുന്നതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത 10 കേസുകളിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട, അടൂർ, പത്തനാപുരം എന്നിവിടങ്ങളിൽ ശാഖകളുണ്ടായിരുന്ന തറയിൽ ഫിനാൻസിൽ നിക്ഷേപം നടത്തിയ, നൂറു കണക്കിനു പേരാണ് വഞ്ചിക്കപ്പെട്ടത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 249 കേസുകളും, അടൂരിൽ 40 കേസുകളും പത്തനാപുരം സ്റ്റേഷനിൽ ഒരു കേസുമാണുള്ളത്. ഒന്നാം പ്രതി സജി സാം കഴിഞ്ഞ ജൂണിൽ കീഴടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |