തൃശൂർ: വീട്ടുജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി വിധവയായ 68 വയസുകാരിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 10 വർഷം കഠിനതടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
അടൂർ വിളയിൽ സ്വദേശിയും ഇപ്പോൾ പൂത്തൂർ ചെറുകുന്ന് ഐക്യനഗറിൽ താമസക്കാരനുമായ ചന്ദ്രനെയാണ് (58) തൃശൂർ ഒന്നാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് അമ്പിളി സി.എസ്. ശിക്ഷ വിധിച്ചത്. പിഴയടക്കാത്തപക്ഷം 1 മാസം അധികതടവ് അനുഭവിക്കേണ്ടിവരും. 2018 ഒക്ടോബർ 4ന് ഉച്ചയ്ക്ക് 12.30ന് പുത്തൂർ ചെറുകുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവദിവസം രാവിലെ പുത്തൂരുള്ള ഒരു വീട്ടിൽ വീട്ടുജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി വൃദ്ധയെ കൊണ്ടുപോയത്. ഭർത്താവ് മരിച്ച വൃദ്ധയ്ക്ക് മക്കളില്ലാത്തതാണ്. പൂത്തൂരെത്തിയ ശേഷം വീട്ടിലേക്കുള്ള വഴിയെന്നു പറഞ്ഞ് സമീപത്തുള്ള കുന്നിൻ മുകളിലേക്ക് കൊണ്ടുപോവുകയും വിജനമായ കുന്നിൻമുകളിൽ വെച്ച് വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം വൃദ്ധയുടെ ബാഗും, അതിലുണ്ടായിരുന്ന മൊബൈൽ ഫോണും, രൂപയും തട്ടിയെടുത്ത് ഓടിപ്പോവുകയായിരുന്നു. അടൂർ സ്വദേശിയായ പ്രതി ഐക്യനഗറിലുള്ള സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഒല്ലൂർ പൊലീസ് ഇൻസ്പെക്ടറായ ബെന്നി ജേക്കബ്ബ്, സബ് ഇൻസ്പെക്ടറായ സിനോജ് എസ്. എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ ജോൺസൺ ടി. തോമസ് ഹാജരായി.
-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |