കോട്ടയം: തീർത്ഥാടന ടൂറിസത്തിന് ശബരിമല വിമാനത്താവളം വഴിയൊരുക്കുമെന്ന കണ്ടെത്തലിൽ പാർലമെന്റ് സമിതിയുടെ അനുമതി ലഭിച്ചതോടെ നിർദ്ദിഷ്ട വിമാനത്താവളം റെഡ്സോണിൽ നിന്ന് ഗ്രീൻസോണിലായി. സംസ്ഥാന ബഡ്ജറ്റിൽ ശബരിമല വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനത്തിനും ഡി.പി.ആർ തയ്യാറാക്കുന്നതിനും രണ്ടു കോടി രൂപ അനുവദിച്ചതും പ്രാരംഭ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായകമാകും. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുള്ളതുപോലെ വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയുന്ന റൺവേയ്ക്ക് സ്ഥലം കണ്ടെത്തിയതും പാരിസ്ഥിതിക പ്രശ്നങ്ങൾ കുറവായതും വിമാനത്താവള പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കും.
നീളവും വീതിയും കുറവായതിനാൽ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിനായി റൺവേ നിർമാണം പ്രായോഗികമല്ലെന്ന് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. 2.7 കിലോമീറ്ററാണ് റൺവേക്കായി കണ്ടെത്തിയത്. അന്താരാഷ്ട വിമാനത്താവള റൺവേയ്ക്ക് 3. 2 കിലോമീറ്റർ നീളം വേണം .
ഭൂമി ഏറ്റെടുക്കുന്നതിന് നോഡൽ ഏജൻസിയായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ (കെ.എസ്.ഐ.ഡി.സി ) ചുമതലപ്പെടുത്തിയിരുന്നു. നിർമാണ ചുമതലയും അവർക്കായിരുന്നു. അമേരിക്കയിലെ ലൂയി ബർഗർ കമ്പനിയാണ് കൺസൽട്ടന്റ്.
'റൺവേയ്ക്ക് കൂടുതൽ സ്ഥലം വേണമെന്ന് ഡി.ജി.സി.എ നിർദ്ദേശമനുസരിച്ച് വീണ്ടും സർവേ നടത്തിയതിൽ മൂന്നു കിലോമീറ്ററിലേറെ നീളം വരുന്ന ആറ് സ്ഥലങ്ങൾ ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തി. വലിയ വിമാനങ്ങൾക്ക് ഇവിടെ നിന്ന് പറന്നുയരാൻ കഴിയുമോ എന്ന പരിശോധനയ്ക്ക് ഈ സ്ഥലങ്ങളിൽ ചെന്നൈയിലെ ജിയോ എഡി എന്ന ഏജൻസി ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേ ആരംഭിച്ചു. ഈ സർവേ അനുകൂലമായാൽ ഏറ്റവും അനുയോജ്യമായവയുടെ പട്ടിക തയ്യാറാക്കും. വിമാനം പറന്നുയരുമ്പോഴും താഴുമ്പോഴും കാഴ്ചയ്ക്ക് തടസമുണ്ടാക്കുന്ന മലകൾ, കെട്ടിടങ്ങൾ, വൈദ്യുതി ടവർ ലൈനുകൾ എന്നിവ ഉണ്ടോ എന്ന് ഒ.എൽസ് സർവേയിൽ പരിശോധിക്കും. വിമാനത്താവളത്തിന്റെ പാരിസ്ഥിതിക ആഘാത പഠനവും നടത്തും. വിവിധ ദിശകളിൽ മൂന്ന് റൺവേകളാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് വിശദ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര വ്യോമ മന്ത്രാലയത്തിന് സമർപ്പിക്കും.'
- വി.തുളസീ ദാസ്, ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |