ആലപ്പുഴ: കണ്ണടച്ചു തുറന്നപ്പോൾ വിവേക് ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിലെത്തി. 28 അക്കസംഖ്യയുടെ മുഴുവൻ അക്കങ്ങളും ഓർത്തുപറഞ്ഞാണ് ബി.ടെക് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ ഈ കൊച്ചുമിടുക്കൻ റെക്കാഡ് ബുക്കിലിടം തേടിയത്.
1999ൽ മെന്റൽ കാൽക്കുലേറ്റർ ഒഫ് ജർമ്മനി എന്നറിയപ്പെടുന്ന ഗെർട്ട് മിരിംഗ് ആണ് ആദ്യമായി 22 അക്കം ഓർത്ത് പറഞ്ഞ് റെക്കാഡ് സ്ഥാപിച്ചത്. പിന്നീട് ഓർമശക്തിയുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഇറാൻ സ്വദേശി മൊർത്തോസ ജാവേദ് അഹമ്മദബാദി 27 അക്കസംഖ്യ ഓർത്തുപറഞ്ഞ് ഈ റെക്കാഡ് തിരുത്തി. 22 വർഷത്തിന് ശേഷമാണ് ആലപ്പുഴ കാഞ്ഞിരംചിറ പുത്തൻപുരയ്ക്കൽ വീട്ടി വിവേക് രാജ് പുതിയ റെക്കാഡ് നേട്ടം കൈയെത്തിപ്പിടിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ലിയോതേർട്ടീന്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗിന്നസ് ബുക്ക് അധികൃതർക്ക് മുന്നിലായിരുന്നു പ്രകടനം. ജയിൽ ഡി.ഐ.ജി എം.കെ. വിനോദ്, ഡോ. സുനിൽ മാർക്കോസ്, എം.എസ്. വിനോദ് , ഗിന്നസ് റിക്കാർഡ് ജേതാക്കളായ പി. അഭീഷ്, ഡോമിനിക്ക്, ഹരികൃഷ്ണൻ എന്നി വിധികർത്താക്കൾ തിരഞ്ഞെടുത്ത 28 അക്ക സംഖ്യയാണ് നാലുസെക്കന്റിൽ വിവേക് ഓർത്തുപറഞ്ഞത്.
വിവേകിന്റെ മുത്തച്ഛൻ വർക്കിപ്പിള്ള സംഖ്യകൾ ഓർത്തുപറയുന്നതിലും മനക്കണക്ക് കൂട്ടുന്നതിലും വിദഗ്ദ്ധനായിരുന്നു. ഈ പാരമ്പര്യമാണ് സംഖ്യകളുടെ കൂട്ടുകാരനാകാൻ വിവേകിനെ സഹായിച്ചത്. 2016ൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മനക്കണക്കിന് ലിംക ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംനേടി. ഒരുസംഖ്യയെ അതേ സംഖ്യകൊണ്ടു ഗുണിച്ച് 32 അക്കത്തിൽ എത്തിച്ച പ്രകടനത്തോടെ ഇന്ത്യയുടെ ഗണിതമാന്ത്രികൻ എന്ന വിശേഷണവും കിട്ടി. ഈവർഷം ജർമ്മനിയിൽ നടക്കുന്ന മെന്റൽ കാൽക്കുലേഷൻ ലോകകപ്പിലേക്കും ക്ഷണമുണ്ട്. ലിയോതേർട്ടീന്ത് സ്‌കൂൾ മുൻ പ്രിൻസിപ്പൽ പി.സി. റാഫേലിന്റെയും അർത്തുങ്കൽ സ്‌കൂൾ മുൻ പ്രഥമാദ്ധ്യാപിക ആനിക്കുട്ടിയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |