കൊച്ചി: സർക്കാർ 'ചിറകരിഞ്ഞ് ' ഒതുക്കിയെങ്കിലും സംസ്ഥാന ലോകായുക്തയുടെ മുൻകാല ഇടപെടൽ അത്യന്തം കാര്യക്ഷമം. 1998ൽ സ്ഥാപിതമായതു മുതൽ പരിഗണനയ്ക്കെത്തിയ 37,143 കേസുകളിൽ 36,001 എണ്ണവും തീർപ്പാക്കി. 2003 വരെയുള്ള എല്ലാ കേസുകളിലും വേഗത്തിൽ വിധിപറഞ്ഞു. പിന്നീടുള്ള മൂന്ന് വർഷം കേസുകളുടെ പ്രളയമായി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006ൽ 3,512 കേസുകളാണെടുത്തത്. ഇതിൽ ഒന്നൊഴികെ എല്ലാം തീർപ്പാക്കി. ഒരോവർഷവും ശരാശരി 1,000 - 1,500 കേസുകൾ ലോകായുക്തയ്ക്ക് മുന്നിലെത്തുന്നുണ്ട്. അതേസമയം, കൊവിഡ് ലോകായുക്തയേയും ബാധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ ലഭിച്ച 1599 പരാതികളിൽ 1035 കേസുകളിലേ വിധിയായുള്ളൂ.
ലോകായുക്ത - ജസ്റ്രിസ് സിറിയക് ജോസഫ്
ഉപലോകായുക്ത - ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്
ഉപലോകായുക്ത -ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്
75 ജീവനക്കാർ
മൊത്തം 75 ജീവനക്കാർ. ജില്ലാ ജഡ്ജായ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, കോർട്ട് ഓഫീസർ, എസ്.പി, ഡിവൈ.എസ്.പി, എസ്.ഐ എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുടെ നിര. മാസം കാൽ കോടിയോളം രൂപ ശമ്പളച്ചെലവ്.
ലോകായുക്ത
സർക്കാരിന്റെ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമയോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താത്പര്യത്തോടെയുള്ള നടപടികൾ, മന:പൂർവം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്തയിലൂടെ ചോദ്യം ചെയ്യാം.
തുടക്കം
1966ൽ മൊറാർജി ദേശായി സമർപ്പിച്ച ഭരണ പരിഷ്‌കാര കമ്മിഷൻ റിപ്പോർട്ടിലാണ് ജനങ്ങളുടെ പരാതികൾ പരിഗണിക്കാനും പരിഹരിക്കാനുമായി ലോക്പാൽ, ലോകായുക്ത എന്നീ ഭരണഘടനാ സംവിധാനങ്ങൾ നിർദ്ദേശിക്കപ്പെട്ടത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി-ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ എന്നിവരെയാണ് ലോകായുക്ത നിയമനത്തിന് പരിഗണിക്കുക. അഞ്ചു വർഷമാണ് കാലാവധി. 1998 നവംബർ 15നാണ് കേരളത്തിൽ ലോകായുക്ത നിലവിൽ വന്നത്.
വിവാദങ്ങൾ കൊഴുക്കുമ്പോഴും സംസ്ഥാനത്ത് ലോകായുക്തയുടെ പ്രവർത്തനം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ലോകായുക്ത നിലനിൽക്കേണ്ടത് അത്യാവശ്യമാണ്.
രാജു വാഴക്കാല
വിവരാവകാശ പ്രവർത്തകൻ
തൃക്കാക്കര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |