കൊല്ലം: എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടിയ കൊലക്കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് തെക്ക് മുറിയിൽ വെള്ളിത്തേരിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ഷഹീൻഷായാണ് (29) രക്ഷപ്പെട്ടത്.
പ്രതി സഞ്ചരിച്ച വാഹനത്തിൽ നിന്ന് 490 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വാഹനം കസ്റ്റഡിയിലെടുത്തു. 21ന് ഉച്ചയ്ക്ക് 1.50 ഓടെ വവ്വാക്കാവ് വള്ളിക്കാവ് റോഡിൽ കോളഭാഗത്ത് മുക്കിൽ പ്രവർത്തിക്കുന്ന കെ.ടി.ഡി.സി ബിയർ പാർലറിലായിരുന്നു സംഭവം.
പട്രോളിംഗ് ഡ്യൂട്ടിക്കിടെ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. എം.ഡി.എം.എ മൊത്തവിതരണക്കാരനായ പ്രതി സംഭവസ്ഥലം കേന്ദ്രീകരിച്ചാണ് വ്യാപാരം നടത്തിയിരുന്നത്.
പ്രതിയെ പിടികൂടുന്നതിനിടയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജി ലാലിനും സിവിൽ എക്സൈസ് ഓഫീസർ ഹരിപ്രസാദിനും പരിക്കേറ്റു. പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ ബാബു. കിഷോർ, ഹരിപ്രസാദ്. ഡബ്ല്യു.ഇ.സി.ഒ റാസ്മിയ എന്നിവരും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കരുനാഗപ്പള്ളി പൊലീസ് പ്രതിയുടെ പേരിൽ കേസെടുത്തു. കുലശേഖരപുരം നീലികുളം ഭാഗത്ത് 2019 നടന്ന കൊലക്കേസിലെ രണ്ടാം പ്രതിയാണ് ഷഹീൻ ഷാ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |