ചിറയിൻകീഴ്: വധശ്രമം, മോഷണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. മേൽ തോന്നയ്‌ക്കൽ ഇടയാവണം ക്ഷേത്രത്തിന് സമീപം കണ്ണങ്കരക്കോണം കൈതറ വീട്ടിൽ ദീപുവിനെയാണ് (36) ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്‌തത്. മതംമാറിയ ഇയാളെ മലപ്പുറത്തുവച്ചാണ് പിടികൂടിയത്.
നാലുവർഷം മുമ്പ് ചിറയിൻകീഴ് തെറ്റിച്ചിറ ലാൽഭാഗ് മിച്ചഭൂമിയിൽ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ച മുകേഷ് എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. നാലുവർഷമായി പൊലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കർണാടകയിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുമായി ഇയാൾ ഒളിവിലായിരുന്നു. രണ്ടുവർഷം മുമ്പ് മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരുന്തൽമണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയിലെത്തിയ ദീപു മുസ്ലിം മതം സ്വീകരിച്ച് മുഹമ്മദാലി എന്ന് പേരിൽ വിവാഹിതനായി ഒളിവിൽ കഴിയുകയായിരുന്നു. പൊലീസിന്റെ പിടിയിലാകാതിരിക്കാൻ ഇയാൾ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. റൂറൽ എസ്.പി ഡോ. ദിവ്യാ വി. ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ വി.എസ്. വിനീഷ്, എ.എസ്.ഐ ഷജീർ, സി.പി.ഒ അരുൺ, റൂറൽ ഡാൻസാഫ് ടീമിലെ എ.എസ്.ഐ ബി. ദിലീപ്, സി.പി.ഒ സുനിൽരാജ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണസംഘം പിടികൂടിയത്. പോത്തൻകോട് കൊലപാതകക്കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിന്റെ കൂട്ടാളിയായ ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20ഓളം കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |